തിരുവനന്തപുരം: സംസ്ഥാനത്തെ ജലപാതകളില്‍ അപകടം ഒഴിവാക്കുവാന്‍ റൂട്ട് പെര്‍മിറ്റ് സിസ്റ്റം ഏര്‍പ്പെടുത്തി സംസ്ഥാന ഉള്‍നാടന്‍ ജലയാന നിയമം ഭേദഗതി ചെയ്ത് ഉത്തരവായതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. എല്ലാ ജലയാനങ്ങളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഡ്രൈഡോക്ക് ചെയ്യണമെന്നത് മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി.
അപ്പര്‍ ഡെക്കുള്ള എല്ലാ ജലയാനങ്ങളെയും 25 പേരില്‍ കൂടുതല്‍ ആളുകളെ കയറ്റാവുന്ന ഫൈബര്‍ ഗ്ലാസ് ബോട്ടുകളെയും കാറ്റഗറി എ യില്‍ നിന്നും സി യിലേക്ക് മാറ്റി. ഹൗസ്‌ബോട്ടുകളെ പ്രത്യേക കാറ്റഗറിയിലാക്കി. പുതിയ ഭേദഗതിയനുസരിച്ച് 12 പേരില്‍ കുറഞ്ഞ ശേഷിയുള്ള ഡാമുകളിലോടുന്ന ബോട്ടുകള്‍ക്കും മറ്റ് ജലാശയങ്ങളിലോടുന്ന 50 പേരില്‍ കവിയാത്ത സിംഗിള്‍ ഡെക്ക് ബോട്ടുകള്‍ക്കും നിലവിലുള്ള സ്റ്റബിലിറ്റി ടെസ്റ്റിനു പകരം ടെസ്റ്റ് മതിയാകും. പുതിയതായി നിര്‍മ്മിക്കുന്ന ഓപ്പണ്‍ ഡെക്ക് ബോട്ടുകള്‍ക്ക് സ്വാമ്പ് ടെസ്റ്റ് മതി. ഹൗസ് ബോട്ടിന്റെ നീളം കണക്കാക്കുമ്പോള്‍ ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന കൊമ്പിന്റെ നീളം കണക്കാക്കേണ്ടതില്ല. ജലപാതകളുടെ വീതി കണക്കിലെടുത്ത് പുതിയ ബോട്ടുകളുടെ അനുവദനീയ വീതി പരമാവധി ആറ് മീറ്ററായി നിജപ്പെടുത്തി. ബോട്ട് ജെട്ടികള്‍ക്ക് സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാക്കി. ഹൗസ് ബോട്ടുകളിലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബോട്ട് സുരക്ഷാ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post