തിരുവനന്തപുരം/കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ കേന്ദ്ര സുരക്ഷാ സേനയില്‍ 100 പേര്‍ക്കു സ്ഥലംമാറ്റം. അതേസമയം, ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്ഥലം മാറ്റരുതെന്നു കേസന്വേഷണ സംഘം അറിയിച്ചു.
കരിപ്പൂര്‍ വെടിവയ്പ് കേസുമായി ബന്ധപ്പെട്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റിനു സംസ്ഥാന പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയതിനിടെയാണു സ്ഥലം മാറ്റം. സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. വിമാനത്താവളത്തിലെ ആക്രമണവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു കുറ്റക്കാരെ കണെ്ടത്തിയത്. കരിപ്പൂരില്‍ ബുധനാഴ്ച നടന്ന ആക്രമണ കേസില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് അരക്കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനെതിരേ അഥോറിറ്റി നല്‍കിയ പരാതിയിലാണു കേസ്.
അതേസമയം, സിഐഎസ്എഫുകാരെ അറസ്റ്റ് ചെയ്യാന്‍ രാത്രി വൈകും വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിട്ടില്ല. അനുമതി ലഭ്യമായാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കും.
ഇതോടൊപ്പം കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ സിഐഎസ്എഫ് നടപടിയെത്തുടര്‍ന്നു നേരിടേണ്ടി വരുന്ന സാങ്കേതിക തടസവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കേസിന്റെ സുഗമമായ അന്വേഷണത്തിനു സ്ഥലംമാറ്റം തടസ മാകുമെന്നാണു സംസ്ഥാന പോലീസ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി കത്തയച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടാ കാന്‍ സാധ്യതയുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കൂടിയാണു നടപടി.
കേസുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി ഉള്‍പ്പെടെ 25 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണു പോലീസ് കേസെടുത്തിട്ടുള്ളത്. വിമാനത്താവള അഗ്നി-രക്ഷാ സേനയിലെ പ്രതികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.
Discussion about this post