തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറില്‍ അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും ഒപ്പുവച്ചു. സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെയും സാന്നിധ്യത്തില്‍ സംസ്ഥാന തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസും വിഴിഞ്ഞം പോര്‍ട്‌സ് അദാനി ഗ്രൂപ്പ് സിഇഒ സന്തോഷ് മഹാപാത്രയുമാണു കരാറില്‍ ഒപ്പുവച്ചത്. നാലു വര്‍ഷത്തിനുള്ളില്‍ തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണു കരാര്‍.
ചടങ്ങിനു സാക്ഷ്യം വഹിക്കുന്നതിനു മന്ത്രിമാരും ഉദ്യോഗസ്ഥ രും നാട്ടുകാരും എത്തിയിരുന്നു. ഗൗതം അദാനിയും സംഘവുമാണ് ആദ്യം ഡര്‍ബാര്‍ ഹാളിലെത്തിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് അദാനിയെ സദസ് വരവേറ്റത്.
മലയാളക്കരയുടെ യശസുയര്‍ത്തിയ ചരിത്ര നിമിഷമാണ് ഇതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വപ്നമായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വികസന പാതയില്‍ കൂടുതല്‍ കുതിപ്പു നടത്തും. വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ കേരളത്തിനു കഴിയില്ലെന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ വിഴിഞ്ഞം പദ്ധതിക്കു സാധിക്കും.
പദ്ധതി നടത്തിപ്പിന് പരിപൂര്‍ണ പിന്തുണയുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടു സാമൂഹിക- പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. കബോട്ടാഷ് നിയമത്തിലെ ഇളവ് ഉള്‍പ്പെടെയുള്ളവയ്ക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിര്‍മാണം ആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ ഗൗതം അദാനി വ്യക്തമാക്കി. നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണു കരാറിലു ള്ളത്.എന്നാല്‍, അതിനും മുമ്പേ 1000 ദിവസത്തിനുള്ളില്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാക്കും. ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ കണെ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലുകളില്‍ ഒന്നായി വിഴിഞ്ഞത്തെ മാറ്റും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തി യ ആത്മാര്‍ഥമായ ശ്രമങ്ങളാണ് പദ്ധതി ഏറ്റെടുക്കാന്‍ ഏറ്റവും സ ഹായമായത്. മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാ സികള്‍ക്കും അര്‍ഹമായ പരിഗണ ന നല്‍കും. തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് പ്രാദേശിക തൊഴിലാളികള്‍ക്കും തൊഴില്‍ നല്കും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരോടു കമ്പനി പ്രതിബദ്ധത നിറവേറ്റും. സൂയസ് കനാല്‍, കിഴക്കനാഫ്രിക്കന്‍ തീരം, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ സമീപ ത്തായി സ്ഥിതി ചെയ്യുന്നുവെന്നതു വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തുന്നു. തുറമുഖ നിര്‍മാ ണം സര്‍ക്കാര്‍ തങ്ങളെ ഏല്‍പ്പിച്ചതിനെ ആദരവായാണു കാണുന്നത്. നവംബര്‍ ഒന്നിനു നിര്‍മാണം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്.
കേരളത്തിന്റെ 25 വര്‍ഷത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണു കരാര്‍ ഒപ്പിടല്‍. കൊളംബോ, ദുബായ്, സലാല, സിംഗപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളാണ് ഇപ്പോള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടചരുക്കുനീക്കങ്ങളുടെ 80 ശതമാനവും നിയന്ത്രിക്കുന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മികച്ച ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി ഇന്ത്യക്കു മാറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു മലയാളികളുടെ വിജയമാണെന്ന് ആശംസാ പ്രസംഗത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു. സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, അടൂര്‍ പ്രകാശ്, പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇടതുപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. ലീഗ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തില്ല.
Discussion about this post