കൊച്ചി: സംസ്ഥാനത്തെ തൊഴിലാളി സമരങ്ങള്‍ക്ക് പുതിയ അധ്യായംകുറിച്ചു മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിമാരായ ഷിബു ബേബി ജോണിന്റെയും ആര്യാടന്‍ മുഹമ്മദിന്റെയും മധ്യസ്ഥതയില്‍ ഇന്നലെ രാവിലെ 11 മുതല്‍ രാത്രി എട്ടു വരെ നീണ്ട ചര്‍ച്ചകളെ തുടര്‍ന്നാണു സമരം ഒത്തുതീര്‍ന്നത്.
തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ കണ്ണന്‍ദേവന്‍ കമ്പനി മാനേജ്‌മെന്റ് സമ്മതിച്ചു. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്‌ഗ്രേഷ്യ അലവന്‍സുമാകും നല്‍കുക. 21ന് ഇതു വിതരണംചെയ്യും. ശമ്പളവര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ 26നു നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പിഎല്‍സി)ചര്‍ച്ചയില്‍ തീരുമാനിക്കും. ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതോടെയാണു സമരം അവസാനിപ്പിച്ചുകൊണ്ടുള്ള തൊഴിലാളികളുടെ പ്രഖ്യാപനം ഉണ്ടായത്.
ചര്‍ച്ചയില്‍ പങ്കെടുത്ത കണ്ണന്‍ ദേവന്‍ കമ്പനി പ്രതിനിധികള്‍ നിയമ, സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചെങ്കിലും സഹകരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണു കമ്പനി വഴങ്ങിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയാല്‍ അതംഗീകരിക്കാമെന്നു മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു.
പ്ലാന്റേഷന്‍ ലേബര്‍ ആക്ട്, ഫാക്ടറീസ് ആക്ട് എന്നിവ ശക്തമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു തൊഴില്‍വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്നു മുഖ്യമന്ത്രി അറിയിച്ചു. ആക്ട് അനുസരിച്ചു ചികിത്സാസൗകര്യമായി എക്‌സ്‌റേ സൗകര്യം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 10.30ഓടെ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി. ഇടുക്കി ജില്ലാ കളക്ടര്‍ വി. രതീഷും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ പ്രതിനിധികളും അംഗീകൃത തൊഴിലാളി യൂണിയന്‍ നേതാക്കളും ജോയ്‌സ് ജോര്‍ജ് എംപി, ഇഎസ് ബിജിമോള്‍ എംഎല്‍എ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 11.30 ഓടെയാണ് ഇടുക്കിയില്‍നിന്നു തൊഴിലാളികള്‍ പോലീസ് വാഹനത്തില്‍ ഗസ്റ്റ് ഹൗസിലെത്തിയത്.
മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും തൊഴിലാളി നേതാക്കളും ജനപ്രതിനിധികളുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. മൂന്നാറില്‍നിന്നുള്ള തൊഴിലാളികളായ സുന്ദരവല്ലി, സംഗീത, വനറാണി, ലിസി, അന്തോണിരാജ് എന്നിവരും ജോയ്‌സ് ജോര്‍ജ് എംപി, ഇഎസ് ബിജിമോള്‍ എംഎല്‍എ എന്നിവരുമായിട്ടായിരുന്നു അവസാനം ചര്‍ച്ച നടത്തിയത്.
മൂന്നാറിലെ തൊഴിലാളികളും ജനപ്രതിനിധികളും ആവശ്യങ്ങളില്‍ ഉറച്ചുനിന്നു. രണേ്ടാടെ ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും കൃത്യമായ തീരുമാനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം മന്ത്രിമാര്‍ വീണ്ടും കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വിട്ടുവീഴ്ചകള്‍ക്കു തയാറാണെന്ന നേരത്തേയുള്ള നിലപാട് അവര്‍ ആവര്‍ത്തിച്ചെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരില്‍നിന്നു വ്യക്തമായ ഉറപ്പുകള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്നു കോട്ടയത്തായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി മന്ത്രിമാര്‍ ഫോണില്‍ ബന്ധപ്പെട്ടു. മുഖ്യമന്ത്രി ഇടപെടേണ്ട ചില കാര്യങ്ങള്‍ ഉള്ളതുകൊണ്ടു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വൈകുന്നേരം 4.30ന് വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നു മന്ത്രി ഷിബു ബേബി ജോണ്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പക്ഷേ, വീണ്ടും ചര്‍ച്ച തുടങ്ങിയത് 5.30ന്. മുഖ്യമന്ത്രി ആദ്യം മാനേജ്‌മെന്റ് പ്രതിനിധികളുമായും പിന്നീടു തൊഴിലാളി-ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് സംയുക്തയോഗം വിളിച്ചു ചര്‍ച്ചയിലെ കാര്യങ്ങള്‍ ഒരിക്കല്‍കൂടി വിശദീകരിച്ചു. പിന്നീടായിരുന്നു പ്രഖ്യാപനം നടന്നത്.
Discussion about this post