പത്തനംതിട്ട: അടുത്ത വര്‍ഷം മുതല്‍ ശബരിമല റോഡ് പ്രവൃത്തികള്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല മണ്‌ഡല-മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡ് കലണ്ടര്‍ തയാറാക്കുന്നതിന് പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. റോഡ് കലണ്ടര്‍ മന്ത്രിസഭ പരിഗണിച്ച് അംഗീകാരം നല്‍കും. എന്നാണ് ശബരിമല റോഡുകളുടെ ലിസ്റ്റും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടത്, ഭരണാനുമതി എന്നു ലഭിക്കണം, എന്ന് ടെന്‍ഡര്‍ വിളിക്കണം, എന്ന് പൂര്‍ത്തിയാക്കും തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാകും റോഡ് കലണ്ടര്‍.
സീസണ്‍ കഴിഞ്ഞാല്‍ ശബരിമലയുടെ പേരില്‍ അനുവദിക്കുന്ന ഒരു ഫണ്ടും ചെലവഴിക്കാന്‍ അനുവദിക്കില്ല. ഈ തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പൊതുമരാമത്ത് സെക്രട്ടറി എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മഴയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും റോഡ് നവീകരണ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. റോഡ് നവീകരണത്തിനായി 95 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബജറ്റില്‍ പൊതുമരാമത്ത് റോഡുകള്‍ക്കു വേണ്ടി അനുവദിക്കുന്ന തുകയില്‍ വലിയൊരു പങ്ക് ശബരിമല റോഡുകള്‍ക്കു വേണ്ടിയാണ് മാറ്റി വയ്‌ക്കുന്നത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വില വര്‍ധന, ഭക്ഷ്യ സുരക്ഷ എന്നിവ സംബന്ധിച്ച നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും നടപടി ശക്തമാക്കുന്നതിനും സബ് കളക്‌ടറെ നിയോഗിക്കും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയിലെ പോലീസിന്റെ നിരീക്ഷണ കാമറകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് 10 ലക്ഷം രൂപ ഉടന്‍ അനുവദിക്കും. ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിന് വനം വകുപ്പ് സ്ഥലം അനുവദിക്കും. ഇതിനായി നിര്‍മിക്കുന്ന താല്‍ക്കാലിക ഷെഡ്ഡുകള്‍ തീര്‍ഥാടനം കഴിഞ്ഞ ശേഷം ദേവസ്വം ബോര്‍ഡ് പൊളിച്ചു മാറ്റണം. പമ്പയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി ഇത്തവണത്തെ തീര്‍ഥാടനം പൂര്‍ത്തിയായ ശേഷം ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പമ്പ നദിയെ മാലിന്യ മുക്തമാക്കുന്നതിന് നടപടിയെടുക്കും.
ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 62 കോടി രൂപ വിനിയോഗിച്ച് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സന്നിധാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്, 6 ക്യു കോംപ്ലക്‌സുകള്‍ എന്നിവ നവംബര്‍ 10ന് ഉദ്‌ഘാടനം ചെയ്യും. നിലയ്‌ക്കല്‍ പാര്‍ക്കിംഗ് യാര്‍ഡില്‍ 10,000 വാഹനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും. 3500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഇന്റര്‍ലോക്ക് ചെയ്‌ത പ്രത്യേക സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
നിലയ്‌ക്കല്‍ ബേയ്‌സ് ക്യാമ്പില്‍ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സാന്നിധ്യം ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. ശബരിമലയിലെത്തുന്ന തീര്‍ഥാടകരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതാണ് ഇതിനു കാരണം. ഇവിടെ ഓരോ സംസ്ഥാനത്തിനും അഞ്ച് ഏക്കര്‍ സ്ഥലം വീതം നല്‍കും. കര്‍ണാടക അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കാന മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ ഫണ്ടും അലോട്ട് ചെയ്‌തു കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളും എടുക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ.കെ. ശിവദാസന്‍ നായര്‍, പി.സി. വിഷ്‌ണുനാഥ്, രാജു ഏബ്രഹാം, ഇ.എസ് ബിജിമോള്‍, ജില്ലാ കളക്‌ടര്‍മാരായ എസ്. ഹരികിഷോര്‍, യു.വി. ജോസ്, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ് അയ്യപ്പ സേവാസംഘം ദേശീയ അധ്യക്ഷന്‍ തെന്നല ബാലകൃഷ്‌ണപിള്ള, ഡിജിപി ടി.പി. സെന്‍കുമാര്‍, എഡിജിപി പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
Discussion about this post