ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പാരിസ്ഥിതിക അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തീരുമാനം കൈക്കൊള്ളണമെന്നു സുപ്രീംകോടതി. ആറാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കണം.
കേസുമായി ബന്ധപ്പെട്ട് സ്റ്റേ സുപ്രീംകോടതി നീക്കി. കേസില്‍ ഇടക്കാല ഉത്തരവ് പാടില്ലെന്നും മുന്‍വിധികളോടെ കേസില്‍ വാദം കേള്‍ക്കരുതെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരിത ട്രൈബ്യൂണലിനോടു നിര്‍ദേശിച്ചു. എന്നാല്‍ പദ്ധതിക്കു പരിസ്ഥിതി അനുമതി നല്‍കാനായി തീരദേശ പരിപാലന നിയന്ത്രണ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയതിനെയും അതു പരിഗണിക്കാനുള്ള ഹരിത ട്രൈബ്യൂണലിന്റെ അധികാരത്തെയും ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ പിന്നീടു വാദം കേള്‍ക്കും.
വിഴിഞ്ഞം കേസ് ആദ്യം കേട്ടിരുന്നതു ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണെന്നും കേസ് പരിഗണിക്കുന്നതു ചെന്നൈ ബെഞ്ചിനു വിടണമെന്നുമുള്ള തുറമുഖം കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അക്കാര്യത്തിനാണു പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള എല്ലാ നടപടികളും സ്റ്റേ ചെയ്തു പൂര്‍ണവാദത്തിലേക്കു കടക്കാമെന്നു വാദത്തിനിടെ ഒരുവേള തുറമുഖം കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിനോടു ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു. എന്നാല്‍, സ്റ്റേ നല്‍കുന്നതിനെ എതിര്‍ത്തതോടെ ദേശീയ ഹരിത ട്രൈബ്യൂണലിലെ നടപടി പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയായിരുന്നു.
വിഴിഞ്ഞം പദ്ധതിക്കു പരിസ്ഥിതി അനുമതി നല്‍കാനായി 2011ല്‍ തീരദേശ പരിപാലന നിയന്ത്രണ (സിആര്‍ഇസഡ്) വിജ്ഞാപനത്തില്‍ ഭേദഗതി ചെയ്തതിനെതിരേയുള്ള പരാതികള്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണെ്ടന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെയും പരാതികള്‍ ചെന്നൈ ബെഞ്ചില്‍നിന്നു പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്കു മാറ്റിയതിനെയും ചോദ്യംചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും തുറമുഖം കമ്പനിയുമാണു സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post