തിരുവനന്തപുരം: പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മനുഷ്യനു നില്‌നില്‍പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിച്ച് കാര്‍ഷികമേഖലയ്ക്ക് അഭിവൃദ്ധിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നുകൊട്ടാരത്തില്‍നടന്ന വൈഗപഞ്ചദിനശില്പശാലയുടെയും കാര്‍ഷികോത്പന്ന പ്രദര്‍ശനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദന, നിര്‍മാണ, വിതരണ ശൃംഖലയിലെ എല്ലാ ഘട്ടങ്ങളിലും അവബോധം ഉണ്ടാക്കി സംസ്ഥാനത്തിന്റെ കാര്‍ഷികവികസനത്തിനു വേഗം കൂട്ടാന്‍ ഈ ശില്പശാലയും പ്രദര്‍ശനവും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തി നാട്ടില്‍നിന്നുമാത്രമല്ല, രാജ്യത്തുനിന്നുതന്നെ പടിയിറങ്ങിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. കൃഷിച്ചെലവിലുള്ള വര്‍ധനയും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും കുത്തകവത്കരിക്കപ്പെട്ട വിപണിയും അവധി വ്യാപാരത്തിലെ നടപടികളുമാണ് കൃഷിക്കാരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. ക്രമരഹിതമായ കാലവര്‍ഷം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളും കാര്‍ഷികമേഖലയ്ക്കു ഭീഷണിയാവുകയാണ്.
പ്രകൃതിദുരന്തങ്ങളെ നേരിടാനോ ദുരന്തബാധിതരാകുന്ന കര്‍ഷകരെ സഹായിക്കാനോ നമ്മുടെ രാജ്യത്തെവിടെയും മൂര്‍ത്തമായ പദ്ധതികളൊന്നുമില്ല. യാതൊരു തത്വദീക്ഷയുമില്ലാത്ത രീതിയില്‍ ജലചൂഷണം നടത്തുന്നതിനാല്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകളാകെ വറ്റിപ്പോകുകയാണ്. ജലവിഭവ നിയന്ത്രണ സംവിധാനം ശാസ്ത്രീയമായി നിലവില്‍ വരേണ്ടതുണ്ട്. കൂടുതല്‍ ഉത്പാദനത്തിനുവേണ്ടി ക്രമരഹിതമായ വളം, കീടനാശിനി എന്നിവ പ്രയോഗിക്കുന്നത് കൃഷിച്ചെലവു വര്‍ധിപ്പിക്കുന്നതു കൂടാതെ മണ്ണിനെ വിഷമയമാക്കുകയും ചെയ്യുന്നു. പ്രകൃതിയും കൃഷിയും വ്യവസായവുമെല്ലാം ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ നിയന്ത്രണത്തിലായാല്‍ ജനജീവിതം ദുഷ്‌കരമാകും. കൃഷിഭൂമി വന്‍തോതില്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാകുന്നത് പച്ചപ്പിന്റെ വളര്‍ച്ച തടഞ്ഞ് ജലക്ഷാമത്തിലേക്ക് നയിച്ച് നാടിനെ മരുഭൂമിയാക്കാന്‍ ഇടവരുത്തും. നാടിന്റെ കാര്‍ഷിക സംസ്‌കൃതി നഷ്ടമാവുന്നത് സര്‍ക്കാര്‍ അതീവ ഗൗരവമായാണ് നോക്കിക്കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെല്‍വയലുകളും നീര്‍ത്തടങ്ങളും ഇല്ലാതാവാന്‍ അനുവദിക്കരുത്. നമ്മുടെ കുളങ്ങളും കിണറുകളും നദികളും പുഴകളും കായലുകളുമെല്ലാം മാലിന്യമുക്തമാക്കി ശുചീകരിച്ച് സംരക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ രൂപംകൊടുത്ത ഹരിതകേരളം മിഷന്‍ ഈ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. മാലിന്യമുക്തമാക്കിയ പ്രദേശങ്ങളെ ഹരിതാഭമാക്കി കൃഷിയിലൂടെ സ്വാശ്രയത്വമുള്ള ഹരിതകേരളം സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. കാര്‍ഷികവൃത്തിയിലേര്‍പ്പെടാന്‍ അഭ്യസ്തവിദ്യര്‍ മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ ആകര്‍ഷണീയവും ലാഭകരവുമാക്കാനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണിവിലയേക്കാള്‍ പതിന്മടങ്ങു വില ലഭ്യമാക്കുന്നതിനായി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കര്‍ഷകനു വിജ്ഞാനം പകര്‍ന്നു നല്‍കിയ വൈഗ ശില്പശാല കാര്‍ഷികരംഗത്ത് മാറ്റമുണ്ടാക്കാന്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലുണ്ടാവുന്ന സാങ്കേതിക ജ്ഞാനം സാധാരണ ജനങ്ങളിലേക്കെത്തിക്കാന്‍ നടപടിയുണ്ടാവുമെന്നും കര്‍ഷക പ്രതിബദ്ധതയുള്ള ഏതു സംരംഭത്തിനും സര്‍ക്കാര്‍ എന്തുസഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിവകുപ്പും വ്യവസായ വകുപ്പും കൈകോര്‍ത്ത് നാട്ടില്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരത്തിന് സാദ്ധ്യതകളൊരുക്കുമെന്ന് ചടങ്ങില്‍ ആശംസാപ്രസംഗം നടത്തിയ വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post