തിരുവനന്തപുരം: ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥിതിക്കെതിരായ പോരാട്ട വ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍. ദൈവം സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ദൈവത്തിനുമേലുള്ള പതിതവര്‍ഗത്തിന്റെ അവകാശം അദ്ദേഹം സ്ഥാപിച്ചെടുത്തു. സാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മകമായി ഇടപെട്ട എഴുത്തച്ഛന്‍, ഭാഷയേയും സമൂഹത്തെയും മനുഷ്യമനസിനെയും നവീകരിച്ചു. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍ കൊണ്ട് പകരംവെക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസിലും നിലനിര്‍ത്തുന്ന സി. രാധാകൃഷ്ണനില്‍ എഴുത്തച്ഛന്റെ പിന്തുടര്‍ച്ച കാണാം. സത്യത്തിന്റെയും ധര്‍മത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടേയും പക്ഷത്താവണം സി. രാധാകൃഷ്ണനെപ്പോലുള്ളവരുടെ വാക്കിന്റെ തണല്‍. ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ തുടര്‍ന്നും ഉണ്ടാകണം. സര്‍ഗാത്മകതയുടെ വൈവിധ്യപൂര്‍ണമായ സമന്വയമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. വ്യാപരിച്ച സമസ്ത മഖലകളിലും അദ്ദേഹത്തെപ്പോലെ പ്രതിഭാമുദ്ര പതിപ്പിച്ചവര്‍ ചുരുക്കമാണ്. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന മാസ്റ്റര്‍പീസ് രചനയില്‍ എഴുത്തച്ഛന്റെ ജീവിതംതന്നെ സി. രാധാകൃഷ്ണന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത്രയേറെ ഗൃഹപാഠം ചെയ്ത് എഴുതിയ കൃതികള്‍ മലയാളത്തില്‍ അധികമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ സജീവമായി ഇടപെടുന്ന കര്‍മശേഷിയാണ് സി. രാധാകൃഷ്ണന്റെ എഴുത്തിന്റെ സൗന്ദര്യമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയോടെ രചനകള്‍ നിര്‍വഹിക്കുന്ന ഗണ്യനായ എഴുത്തുകാരനാണെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
പുരസ്‌കാരനിര്‍ണയ സമിതി ചെയര്‍മാനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ ആദരഭാഷണം നടത്തി. തുടര്‍ന്ന് സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ചു. ദര്‍ശനത്തിന്റെയും കര്‍മത്തിന്റെയും ഭാഷയുടേയും ശൈലിയുടേയും കാര്യത്തില്‍ എഴുത്തുകാരനെന്ന നിലയില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് തന്റെ മാതൃകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച എഴുത്തച്ഛനെ സമുദായം അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. പക്ഷാതീതത്വ പക്ഷമാണ് എഴുത്തുകാരന്‍േറത്. ഭിന്നതകള്‍ ഉണ്ടാക്കി നാട് ഭരിക്കാമെന്ന് ലോകത്ത് ആരെങ്കിലും മോഹിച്ചാല്‍ അത് വ്യര്‍ഥമാണെന്ന് കാലം തെളിയിക്കും. അഭിപ്രായം പറഞ്ഞാല്‍ ഏതെങ്കിലും കള്ളിയില്‍ ഒതുക്കുന്ന അവസ്ഥയാണിപ്പോള്‍. ജനാധിപത്യസമ്പ്രദായത്തില്‍ എല്ലാവര്‍ക്കും അഭിപ്രായത്തിനുള്ള സ്വാതന്ത്ര്യം വേണം. എഴുത്തുകാരായ തങ്ങള്‍ ഏതു സാഹചര്യത്തിലും അനീതികളെയും അക്രമങ്ങളെയും പോരായ്മകളെയുംകുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post