തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും സേനാവിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സിവില്‍ മിലിട്ടറി ഉന്നതതലയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സൈനിക കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സൈനികരുടെയും വിമുക്ത ഭടന്മാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
കേരളത്തില്‍ ഒരു ലക്ഷത്തോളം സൈനികരും ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരത്തോളം വിമുക്തഭടന്മാരുമുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വിമുക്തഭടന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിശ്ചിത ശതമാനം സംവരണം ഉറപ്പാക്കുക, മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ സൈനികരുടെ ആശ്രിതര്‍ക്കുള്ള സീറ്റ് വിഹിതം വര്‍ധിപ്പിക്കുക, സൈനികരില്‍നിന്ന് വസ്തുഭവന നികുതികള്‍ ഈടാക്കുന്നത് ഒഴിവാക്കുക, എല്ലാ ജില്ലയിലും സംയോജിത സൈനിക് സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സൈനിക ക്ഷേമം സംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നത്. പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. വിവിധ സേനാവിഭാഗങ്ങളുടെ ആസ്ഥാനങ്ങളില്‍ പരിഹരിക്കപ്പെടേണ്ട ഭൗതിക പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി ലഫ്. ജനറല്‍ ആര്‍.കെ. ആനന്ദ്, ബ്രിഗേഡിയര്‍ മൈക്കിള്‍ എ. ഫെര്‍ണാണ്ടസ്, എയര്‍ വൈസ് മാര്‍ഷല്‍ ജി അമര്‍ പ്രസാദ് ബാബു, മേജര്‍ ജനറല്‍ നിജ്ജാര്‍, വൈസ് അഡ്മിറല്‍ എസ്.വി ബൊക്കാറേ തുടങ്ങിയവരും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ നളിനി നെറ്റോ, ഷീല തോമസ്, വി.ജെ. കുര്യന്‍, പോള്‍ ആന്റണി, ഭവന നിര്‍മാണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറി സുമന എന്‍. മേനോന്‍, ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, സൈനിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ കെ.കെ. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരും സംബന്ധിച്ചു.












