തിരുവനന്തപുരം: ജന്മി-നാടുവാഴി ചട്ടക്കൂടില്‍ നിന്ന് മോചിപ്പിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ പുതുക്കിപ്പണിയാനുള്ള ശ്രമമായിരുന്നു ഇഎംഎസ് സര്‍ക്കാരിന്റെ ഓരോ നടപടിയുമെന്ന് സാംസ്‌കാരിക-പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രി എകെ ബാലന്‍. അത് വലിയ വിജയം കണ്ടുവെന്നും മന്ത്രി പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദളിത് പ്രശ്നങ്ങളും സ്വത്വരാഷ്ട്രീയവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പട്ടിക വിഭാഗങ്ങള്‍ക്ക് കിട്ടിയത് കുടികിടപ്പവകാശമായിരുന്നു. അതനുസരിച്ച് 10 സെന്റ് ഭൂമി ലഭ്യമായി. മിച്ചഭൂമി അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ മിച്ചഭൂമി ഇല്ലാതാക്കിയതുമൂലമാണ് പട്ടികവിഭാഗങ്ങള്‍ക്ക് കാര്‍ഷിക ബന്ധ ബില്ലിന്റെ ഗുണം ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ കിട്ടാതെപോയതെന്നും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ രാജ്യത്തിന്റെ നേരവകാശികളായ ആദിവാസികളും ദലിത് സമൂഹവും എവിടെ നില്‍ക്കുന്നുവെന്ന് പരിശോധിക്കണമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേരളം മെച്ചമാണെന്നും മന്ത്രി പറഞ്ഞു. മുന്‍ എംപി എ. വിജയരാഘവന്‍ മോഡറേറ്ററായിരുന്നു. ആസൂത്രണ ബോര്‍ഡ് അംഗം കെ രവിരാമന്‍, മുന്‍ എംഎല്‍എ എന്‍. രാജന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. വികേന്ദ്രീകരണവും ആസൂത്രണവും എന്ന വിഷയത്തില്‍ ഇന്ന് (ഏപ്രില്‍ 24) കനകക്കുന്ന് കൊട്ടാരത്തില്‍ സെമിനാര്‍ നടക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പ്രഫ.സി രവീന്ദ്രനാഥ്, എംഎല്‍എമാരായ മുല്ലക്കര രത്നാകരന്‍, വി ജോയ്, കെഎസ് ശബരീനാഥന്‍, മുന്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ്, മുന്‍എംപി സിഎസ് സുജാത, ടികെ ജോസഫ്, ഡോ. ബിനോജ് എബ്രഹാം, മിജോ പി ലൂക്ക്, ഗോപിക ജി, ജൂബിലി തുടങ്ങിയവര്‍ പങ്കെടുക്കും.












