തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ കോവളം എംഎല്‍എ എം. വിന്‍സെന്റ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. എംഎല്‍എയെ കോടതിയിലെത്തിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ കോടതിപരിസരത്ത് സംഘര്‍ഷവും അരങ്ങേറി.
രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണു താനെന്ന് വിന്‍സെന്റ് മാധ്യമങ്ങളോടു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദമാണ് അറസ്റ്റിനു പിന്നില്‍. വടക്കാഞ്ചേരി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുണ്ടായിട്ടും സിപിഎം നേതാവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും അറസ്റ്റിനു ശേഷം വിന്‍സെന്റ് മാധ്യമങ്ങളോടു പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലില്‍ മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനു ശേഷം പേരൂര്‍ക്കട പോലീസ് ക്ലബ്ബിലേക്കു വരാന്‍ പോലീസ് നിര്‍ദേശം നല്‍കുകയും ഇതനുസരിച്ച് പോലീസ് ക്ലബ്ബിലെത്തിയ എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിന്‍സെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പോലീസ് ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസ് ആസ്ഥാനത്തെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ എത്തിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയശേഷം നെയ്യാറ്റിന്‍കര ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
ഒന്നര വര്‍ഷമായി എം. വിന്‍സെന്റ് തന്നെ പീഡിപ്പിക്കുകയും, ഏറ്റവുമൊടുവില്‍ ബാലരാമപുരത്തെ കടയില്‍ കടന്നു കയറി ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ നിരന്തരമായി ശല്യം ചെയ്തുവെന്നുമുള്ള വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എംഎല്‍എയെ ചോദ്യം ചെയ്യാനാരംഭിച്ചത്. നാലു ദിവസം മുന്പു വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നിട്ട് വീട്ടമ്മയുടെ ഭര്‍ത്താവ് എംഎല്‍എയ്‌ക്കെതിരേ പരാതി നല്‍കുകയും വീട്ടമ്മ മജിസ്‌ട്രേറ്റിനു മൊഴി നല്‍കുകയും ചെയ്തിരുന്നു. എംഎല്‍എയ്‌ക്കെതിരേ ആദ്യം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ പോലീസ്, പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തി.
വീട്ടമ്മ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയും അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്തതോടെയാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സ്പീക്കറുടെ ഓഫീസിന്റെ അനുമതി തേടിയതിനു ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കത്തും നല്‍കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.40 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം നാലു വരെ നീണ്ടു. ചോദ്യം ചെയ്യലിനിടെ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായതോടെ എംഎല്‍എ അഭിഭാഷകന്‍ മുഖേന ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി നല്‍കി. എന്നാല്‍, ഹര്‍ജി നാളെ പരിഗണിക്കാനായി കോടതി മാറ്റിവച്ചു. ഇതിനു പിന്നാലെയാണ് പോലീസ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎല്‍എ വീട്ടമ്മയുമായി മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. അഞ്ചു മാസത്തിനിടെ 900 തവണ എംഎല്‍എ പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Discussion about this post