തിരുവനന്തപുരം: വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത 70,000 ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അര്‍ഹരായവര്‍ പട്ടികയ്ക്ക് പുറത്തുപോകാതിരിക്കാനും അനര്‍ഹര്‍ കടന്നുകൂടാതിരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഭവന നിര്‍മാണ മിഷനായ ‘ലൈഫി’ന്റെ തുടര്‍പ്രവര്‍ത്തനവും ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതും സംബന്ധിച്ച് തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ കാര്യത്തില്‍ ഇനി സ്ഥലമോ, ഗുണഭോക്താവിനെയോ കണ്ടെത്തേണ്ട ആവശ്യമില്ല. പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം ഉണ്ടായാല്‍ മതി. 2016 മാര്‍ച്ച് 31 ന് മുമ്പ് വിവിധ ഭവനപദ്ധതികളില്‍ സഹായം ലഭിച്ച് വീടുപണി നിലച്ചുപോയവര്‍ക്ക് ഇത്തരത്തില്‍ സഹായം നല്‍കി 2018 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കാനാവും. അതിന് പൊതുവായ മാനദണ്ഡം വെച്ച് നീങ്ങാനാകണം. ഇപ്പോഴത്തെ നിലവെച്ച് അത്യാവശ്യ സൗകര്യങ്ങളായ അടുക്കള, കിടപ്പുമുറി, പൊതുഹാള്‍, ശുചിമുറി എന്നിവയുള്‍പ്പെടുത്തി 400 ചതുരശ്രഅടി എന്നനിലയില്‍ പൂര്‍ത്തിയാക്കാനാവണം. ഇപ്പോഴത്തെ യൂനിറ്റ് കോസ്റ്റ്, ഏതു പദ്ധതിയില്‍ തുടങ്ങിയതാണെങ്കിലും ഇന്നത്തെ നിലയിലുള്ള നിര്‍മാണചെലവ് പ്രകാരം കണക്കാക്കും. നാലുലക്ഷം രൂപയാണ് ഇപ്പോള്‍ കണക്കാക്കുന്നത്. മൊത്തം ചെലവായി നാലുലക്ഷം രൂപ കണക്കാക്കുകയും പൂര്‍ത്തിയാക്കിയതിന്റെ ബാക്കിയുള്ള ഭാഗത്തിനുള്ള തുകയാണ് അവര്‍ക്ക് അര്‍ഹതയുള്ളത്. ബാക്കി പണം നല്‍കുന്നതിന് പുതിയ നിരക്കിലാണ് കണക്കാക്കേണ്ടത്. അങ്ങനെ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ നിലവില്‍ ചെയ്തുവച്ച നിര്‍മാണത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് സാങ്കേതികവൈദഗ്ധ്യമുള്ളവരുടെ സഹായത്തോടെ നേടാനാകും. ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ നിര്‍മാണകാര്യത്തില്‍ നല്ല പുരോഗതി ഈ സാമ്പത്തിക വര്‍ഷം തന്നെ നേടാനാകും. വിവിധ വകുപ്പുകള്‍ വീടുനിര്‍മാണത്തിന് ചെലവാക്കുന്ന തുക ഒന്നായി സമാഹരിച്ച് നിര്‍മിച്ചുനല്‍കാനാണ് ലക്ഷ്യമിടുന്നത്.
നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി ലഭ്യമായിട്ടുള്ളത് ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഭൂമി വാങ്ങേണ്ടതായും വരും. സര്‍ക്കാര്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണവും തേടാവുന്നതാണ്. സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതിയുടെ നിര്‍മാണത്തിന് തൊഴിലാളികള്‍ക്കും നല്ല പങ്ക് വഹിക്കാനാവും. ഇക്കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ വ്യക്തിപരമായ ശ്രദ്ധയും നേതൃത്വവും ഇച്ഛാശക്തിയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ലൈഫ് മിഷന്‍ വഴി ഭവനനിര്‍മാണത്തിനുള്ള പണം സര്‍ക്കാര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. തുക വര്‍ഷംതോറും ഓരോ തദ്ദേശസ്ഥാപനവും അവരുടെ പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തില്‍ കവിയാത്ത സഖ്യയായി തിരിച്ചടയ്ക്കാനും സൗകര്യമൊരുക്കും. സര്‍ക്കാര്‍ വഴി നല്‍കുന്ന പണത്തിന്റെ പലിശ സര്‍ക്കാരാകും അടയ്ക്കുക. 14 ജില്ലകളിലും 14 സ്ഥലങ്ങള്‍ ഭവനസമുച്ചയങ്ങള്‍ക്കായി കണ്ടെത്തിയിട്ടുണ്ട്. അതിനാവശ്യമായ പണം സര്‍ക്കാര്‍ നേരിട്ട് കണ്ടെത്തും. കരട് പട്ടികയില്‍ അപാകതകളുണ്ടെങ്കില്‍ അപ്പീലിന് അവസരങ്ങളുണ്ട്. പഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും അപ്പീല്‍ നല്‍കാം. അതിനാല്‍ അര്‍ഹരാരും മാറ്റിനിര്‍ത്തപ്പെടില്ല. ആത്യന്തികമായി ഗ്രാമസഭകളുടെ ലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കുന്നതോടെയാണ് അന്തിമ പട്ടികയാകുന്നത്. അതിനാല്‍ അക്കാര്യത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കോ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ക്കോ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.












