പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡലം മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്‌ടോബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള 17 റോഡുകളില്‍ 13 റോഡുകളും പത്തനംതിട്ടയിലാണ്. ഇതില്‍ 62.02 കോടി രൂപയുടെ 115 ഓളം നിര്‍മാണ പ്രവര്‍ത്തികളാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. നിര്‍മാണ പ്രവര്‍ത്തികളുടെ പുരോഗതി കൃത്യമായി അവലോകനം ചെയ്തുവരികയാണെന്നും സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഡോളിയില്‍ മലകയറുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഇത്തവണ വെയിങ് മെഷീന്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടിക്രമങ്ങള്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
തീര്‍ഥാടകരില്‍ പ്ലാസ്റ്റിക്കിനെതിരായുള്ള അവബോധം സൃഷ്ടിക്കാന്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇരുമുടിക്കെട്ടില്‍ നിന്നും പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍ ശക്തമായ പരസ്യപ്രചാരണം നടത്തും. ഒക്‌ടോബര്‍ ആദ്യവാരം തന്നെ ഹോട്ടലുകളിലെയും മറ്റു കച്ചവട സ്ഥാപനങ്ങളിലെയും വിലനിലവാരം നിശ്ചയിക്കും. ഇതിനായി വ്യാപാരികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. വ്യാപാരികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സാധനങ്ങള്‍ മാത്രമേ വില്‍പ്പന നടത്തുന്നുള്ളുവെന്ന് ഉറപ്പു വരുത്താന്‍ കൂടുതല്‍ കര്‍ശനമായ നിരീക്ഷണം ഉണ്ടാകും. ഹോട്ടല്‍ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ ജോലിക്ക് നിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈറേറ്റ് ബയോറിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനികളുടെ സേവനം ലഭ്യമാക്കും.
സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് സന്നിധാനത്ത് അലഞ്ഞു തിരിയുന്ന നായ്ക്കളെ അവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് നീക്കാന്‍ നടപടിയെടുക്കും. തീര്‍ഥാടനകാലത്ത് അംഗവൈകല്യമുള്ള ഭിക്ഷാടനത്തിനായി കൊണ്ടുവരുന്നത് തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് കൂടുതല്‍ കര്‍ശനമായ നിരീക്ഷണവും തുടര്‍ നടപടികളും ഉണ്ടാവും. തീര്‍ഥാടന കാലത്തിന് മുന്‍പായി സന്നിധാനത്തെ പുതിയ ആശുപത്രികെട്ടിടത്തിന്റെ രണ്ടു നിലകള്‍ പ്രവര്‍ത്തന സജ്ജമാക്കും. ആശുപത്രിയിലേക്ക് ആവശ്യമായ ഡോക് ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും നിയമനത്തിനും നടപടിയായിട്ടുണ്ട്. സന്നിധാനത്തെ പുതുക്കിയ അന്നദാനമണ്ഡപം ഒക്‌ടോബര്‍ 31 ന് മുന്‍പ് പൂര്‍ത്തിയാക്കും. ഇതിന് മുകളിലായി 5000 തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും. സുരക്ഷ മുന്‍നിര്‍ത്തി പത്തനംതിട്ട മുതല്‍ പമ്പ വരെയും പമ്പ മുതല്‍ സന്നിധാനം വരെയും ഉള്ള സ്ഥലങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധ നടത്തും. പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങള്‍ നടപ്പിലാക്കും.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഡി.റ്റി.പി.സി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മണ്ഡലകാല ആരംഭത്തില്‍ തന്നെ അടിയന്തര ചികിത്സാകേന്ദ്രങ്ങള്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പൂര്‍ത്തിയാക്കും. നിലയ്ക്കലും സന്നിധാനത്തും ട്രോമാകെയര്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ, ലാബ് പരിശോധന എന്നിവയടക്കം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കരിമലയില്‍ പുതിയ ഓക്‌സിജന്‍ പാര്‍ലര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സന്നിധാനത്തെ ഹോട്ടലുകളിലും അപ്പം അരവണ പ്ലാന്റിലും ജോലി നോക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ എഡിഎം അനു എസ് നായര്‍, അടൂര്‍ ആര്‍ ഡി ഒ എം.എ.റഹിം, തിരുവല്ല ആര്‍ ഡി ഒ വി.ജയമോഹന്‍, തദ്ദേശ സ്വയംഭരണ ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post