തിരുവനന്തപുരം: മലയാള സാഹിത്യത്തിലും സാംസ്‌കാരിക രംഗത്തും മികവുതെളിയിച്ച കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. ഇന്നലെ രാവിലെ 6.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പഴവിളയുടെ ഭൗതികശരീരം ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നളന്ദയിലെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈലോപ്പിള്ളി സംസ്‌കൃതിഭവന് സമീപത്തെ എന്‍.എന്‍.ആര്‍.എ 78ല്‍ ‘പഴവിള’ വീട്ടിലായിരുന്നു താമസം. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാാളം പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ ഇവിടെ എത്തിയിരുന്നു. ഭാര്യ: സി.രാധ. മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്. മരുമക്കള്‍: ഡോ. വി. സന്തോഷ് (സംസ്ഥാന ആസൂത്രണ ബോര്‍ഡ്), ടി. സുഭാഷ് ബാബു (ബിസിനസ്). കൊച്ചുമക്കള്‍: ഗോപിക സന്തോഷ്, സ്തുതി സുഭാഷ്.
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള വീട്ടില്‍ എന്‍.എ. വേലായുധന്റെയും ഭാനുക്കുട്ടിഅമ്മയുടെയും മകനായി 1936 മാര്‍ച്ച് 29ന് ജനിച്ചു. കൊല്ലം എസ്.എന്‍ കോളേജില്‍നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് എം.എയും നേടി. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, പി. കുഞ്ഞരാമന്‍ നായര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ 20ന് രാവിലെ 8ന് നളന്ദയിലെ വീട്ടില്‍ നടക്കും.
Discussion about this post