ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വിശ്വാസവോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. മൂന്നു മാസത്തേക്കുള്ള ധനബില്ലും യെദിയൂരപ്പ ഇതിനൊപ്പം തന്നെ പാസാക്കി. പ്രതിപക്ഷ നേതാക്കളായ സിദ്ധരാമയ്യയും എച്ച്.കെ. പാട്ടീലും വോട്ട് ഓണ്‍ അക്കൗണ്ടിനെ എതിര്‍ത്തു. ആറു മാസത്തേക്ക് ഇനി യെദിയൂരപ്പ സര്‍ക്കാരിനു ഭീഷണിയില്ല. ഈ കാലാവധിക്കുശേഷം മാത്രമേ ഇനി ഒരു അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിയൂ. കേവലഭൂരിപക്ഷത്തിനു വേണ്ട പിന്തുണ ബിജെപി നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 17 പേരെ അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 207 ആയി. കേവല ഭൂരിപക്ഷത്തിന് ഇനി 104 പേരുടെ പിന്തുണ മതി. ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുള്ള യെദിയൂരപ്പ സര്‍ക്കാര്‍ നിഷ്പ്രയാസം വിശ്വാസവോട്ട് നേടും. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 66 അംഗങ്ങളാണുള്ളത്. ജെഡി-എസിന് 34 ഉം ബിഎസ്പിക്ക് ഒറ്റ അംഗവുമാണുള്ളത്. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന ബിഎസ്പി അംഗം എന്‍. മഹേഷിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ്. വിമതര്‍ വിശ്വാസവോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെയായിരുന്നു കുമാരസ്വാമി സര്‍ക്കാര്‍ വീണത്. 17 വിമതര്‍ ഉള്‍പ്പെടെ 20 എംഎല്‍എമാര്‍ വിട്ടുനിന്നതോടെ 99-ന് എതിരേ 105 വോട്ടുകള്‍ക്ക് വിശ്വാസപ്രമേയം പരാജയപ്പെട്ടു. തുടര്‍ന്നാണു യെദിയൂരപ്പ മുഖ്യമന്ത്രിയായത്. വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യനാക്കിയിരുന്നു. ഇവര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. അയോഗ്യനാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ എച്ച്.എച്ച്. വിശ്വനാഥന്‍ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുവാനൊരുങ്ങുകയാണ്.
Discussion about this post