അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
സ്വാമി സത്യാനന്ദ സരസ്വതി
(തുടര്‍ച്ച)
പരമാത്മാവായ രാമനില്‍ വനവാസവും അഭിഷേകവും വികാരഭേദങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. രാജ്യഭരണവും വനവാസവും സത്യപരിപാലനത്തിന് പ്രയോജനപ്പെടേണ്ട ഉപാധികള്‍ മാത്രമാണ്. സുഖഭോഗാസക്തി രാജ്യഭരണത്തില്‍ രാമന്റെ ലക്ഷ്യമല്ല. അവതാരോദ്ദേശ്യം വനവാസത്തിലൂടെ നിര്‍വ്വഹിക്കാമെന്ന്, രാമന്‍ നേരത്തെ നാരദന് വാക്കുകൊടുത്തിട്ടുണ്ട്. അക്കാരണം കൊണ്ടു തന്നെ രാജ്യാഭിഷേകം രാമന് സുഖകാരണമോ അഭിഷേകവിഘ്‌നം ദുഃഖകാരണമോ അല്ല. ദശരഥനും അയോദ്ധ്യാവാസികള്‍ക്കും അഭിഷേകത്തോടും അഭിഷേകവിഘ്‌നത്തോടും ഉണ്ടായിരുന്ന ബന്ധം രാമന്റെ സങ്കല്പത്തില്‍ ജന്മോദ്ദേശം കൊണ്ടോ ജന്മസ്വഭാവം കൊണ്ടോ ഇല്ല. ത്രികാലജ്ഞനായ രാമന്‍ ജന്മോദ്ദേശത്തിനനുസരിച്ചുള്ള സ്വഭാവമേ അംഗീകരിച്ചിട്ടുള്ളു. സത്യധര്‍മ്മങ്ങളില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന ഭോഗേച്ഛ പരമാത്മാവിനെ ബാധിക്കുകയും ഇല്ല. എന്തുകൊണ്ടും രാമന് അഭിഷേകവും അഭിഷേകവിഘ്‌നവും രാജ്യഭാരവും വനവാസവും ത്യാഗവും സമ്പാദ്യവും എല്ലാം ധര്‍മ്മത്തിനുവേണ്ടി മാത്രമായിരുന്നു. സത്യധര്‍മ്മങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത ഉപാധികളൊന്നും രാമന്‍ സ്വീകരിച്ചിട്ടില്ല. സ്വീകരിച്ച ഉപാധികളില്‍ ബന്ധപ്പെട്ടിട്ടുമില്ല. കുലഗുരുവായ വസിഷ്ഠനും, ശ്രീരാമചന്ദ്രനുമായിട്ടുള്ള സംഭാഷണത്തില്‍ രാമന്റെ അവതാരോദ്ദേശ്യങ്ങളും സങ്കല്പങ്ങളും വസിഷ്ഠന്‍ വിവരിക്കുന്നുണ്ട്. നാരദരാഘവസംവാദത്തിലെന്നപോലെ വസിഷ്ഠനും വിവിധധര്‍മ്മങ്ങളെ സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്. വസിഷ്ഠന്‍ പുരോഹിതവൃത്തി സ്വീകരിച്ചതുപോലും രാമനുമായി ബന്ധപ്പെടുവാനായിരുന്നു. പരമാത്മാവായ രാമന്‍ അവതാരപുരുഷനും അവതാരസങ്കല്ം നിര്‍വ്വഹിക്കേണ്ടവനുമാണ്. എന്നാല്‍ രാജ്യം, രാജ്യാഭിഷേകം, രാജത്വം, രാജ്യാഭിഷേകവിഘ്‌നം ഇവയൊന്നും അവതാരസങ്കല്പത്തില്‍പ്പെട്ടവയല്ല മറിച്ച് ഭൗതികചിന്തയിലെ രാജസഗുണസമ്പുഷ്ടിയില്‍നിന്ന് ഉണ്ടായതാണ്. അതുകൊണ്ട് രാമോപാസകന്‍ തന്റെ മനസ്സിലെ രാജസഗുണത്തെ ഇല്ലാതാക്കുന്ന രാമന്റെ അവതാരഗുണത്തെ മാത്രമേ പരിഗണിക്കാവു. മറിച്ചായാല്‍ രാജ്യാഭിഷേകവിഘ്‌നം, കുടുംബകലഹം, ബഹുഭാര്യാത്വദോഷം തുടങ്ങി അനേകം അനേകം ബന്ധങ്ങളുടെ കുരുക്കില്‍പ്പെട്ടുപോകാന്‍ ഇടയുണ്ട്. ഉപാസകമനസ്സിലെ മേല്‍പ്പറഞ്ഞ തടസ്സങ്ങളെയെല്ലാം അവതാരപുരുഷനായ രാമന്‍ സംഹരിച്ചുകൊള്ളും. ദേവകാര്യാര്‍ത്ഥമുള്ള രാമന്റെ അവതാരരഹസ്യം വസിഷ്ഠന്‍ പുറത്തുപറയാത്തതാണെന്ന് രാമനെ ധരിപ്പിക്കുന്നുണ്ട്. ഭക്തജനങ്ങളുടെ മുക്തിക്കും ദേവകാര്യത്തിനുമായിട്ടുള്ള അവതാരരഹസ്യം മാര്‍ഗ്ഗവിഘ്‌നം ഒഴിവാക്കുവാന്‍ രഹസ്യമായി സൂക്ഷിക്കപ്പെട്ടു. രാമന്‍ ശിഷ്യനായും വസിഷ്ഠന്‍ ഗുരുവായും ഭാവിച്ചിരിക്കുന്നത് ലോകത്തിനെ ധര്‍മമാര്‍ഗത്തില്‍ ചരിപ്പിക്കുവാനാണ്.
”ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാന്‍
ശിക്ഷിക്കവേണം ജഗദ്ധിതാര്‍ത്ഥം പ്രഭോ”
ബ്രഹ്മജ്ഞന്മാര്‍ക്ക് രാമാവതാരരഹസ്യം വ്യക്തമായിരുന്നിട്ടും ധര്‍മ്മനിര്‍വഹണത്തിന് വേണ്ടി ആ രഹസ്യം സൂക്ഷിക്കപ്പെടുകയാണുണ്ടായത്. മനുഷ്യജീവിതത്തോടു ബന്ധപ്പെട്ടുനില്‍ക്കുന്ന പല സങ്കല്പങ്ങളും ഇതേപോലെ പല കര്‍മങ്ങളുടെയും ഫലത്തോടുബന്ധപ്പെട്ടതാണ്. പുത്രനെന്നും ഭാര്യയെന്നും ബന്ധുക്കളെന്നുമെല്ലാമുള്ള തോന്നല്‍ അവനവന് വിധിച്ചിട്ടുള്ള കര്‍മ്മങ്ങളോട് ബന്ധപ്പെട്ടതാണ്.
”പിന്നെ ശ്രീരാമനും ലക്ഷ്മണന്‍തന്നോടു
നന്നേ ചിരിച്ചരുള്‍ചെയ്തു രഹസ്യമായ്”
അഭിഷേകകാര്യമാണ് ശ്രീരാമചന്ദ്രന്‍ നന്നായി ചിരിച്ച് അരുളിചെയ്തത്. നന്നായി ചിരിച്ചതിന്റെ രഹസ്യം പാവം ലക്ഷ്മണന്‍ അറിഞ്ഞുകാണുകയില്ല. രാമന്‍ ചെയ്തത് വഞ്ചനയല്ലേ? പിരിയാതെ കൂടെ ചരിക്കുന്ന ലക്ഷ്മണനോടുപോലും സത്യം പറയാത്തവനല്ലേ രാമന്‍ എന്ന നിരൂപണത്തിനിടമുണ്ട്. ഉത്തരം കണ്ടെത്തുന്നതിന് ദീര്‍ഘമായ ചര്‍ച്ചയൊന്നും ആവശ്യമില്ല. അഭിഷേകവിഘ്‌നം അറിഞ്ഞയുടന്‍ ഉണ്ടായ ലക്ഷ്മണന്റെ പ്രതികരണം തന്നെ ഉദാഹരിച്ചാല്‍ മതി.
”ബന്ധിച്ചുതാതനെയും പരിപന്ഥികളായുള്ളവരെയും” എന്നു തുടങ്ങുന്ന ലക്ഷ്മണന്റെ വാക്കുകള്‍ ധര്‍മ്മത്തിനു യോജിച്ചതല്ല. തന്നെയുമല്ല, അച്ഛനെപ്പറയുന്ന അസഭ്യങ്ങള്‍ അനേകമാണ്.
”ഭ്രാന്തചിത്തം, ജഡം, വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം”
എന്നിങ്ങനെ പോവുകയാണ് ആ പട്ടിക. ധര്‍മ്മനിര്‍വ്വഹണത്തിന് വിപരീതമായ വികാരങ്ങളും വിചാരങ്ങളും അവയ്ക്കനുസൃതമായ പ്രവൃത്തികളുമാണ് പൊട്ടുന്ന അഗ്നിപര്‍വ്വതത്തില്‍നിന്നെന്നപോലെ ലക്ഷ്മണന്റെ വാക്കുകളിലൂടെ ചിതറിവീണത്. അനിയന്ത്രിതമായ വികാരവും അമിതഭാഷണവും ധര്‍മ്മചിന്തയെ തടയുമെന്ന് രാമന്‍ അനുജനെ ഉപദേശിക്കുന്നതും ശ്രദ്ധേയമാണ്. ‘കാലാവലോകനം’ കാര്യസാദ്ധ്യത്തിന് ആവശ്യമാണെന്ന് ഭഗവാന്‍ തന്നെ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട സമയം പറയേണ്ട രീതിയില്‍ അല്ലാത്തപക്ഷം അതു ധര്‍മ്മനിര്‍വ്വഹണത്തിന് തടസ്സമായിത്തീരും. അതുകൊണ്ടുതന്നെയാണ് ലക്ഷ്മണനോട് വനവാസരഹസ്യം നേരത്തേ പറയാതിരുന്നത്.
രാമാഭിഷേകസംരംഭവും ആഡംബരങ്ങളും അയോദ്ധ്യാവാസികളുടെ മനസ്സില്‍ ആര്‍ഭാടകൗതുകങ്ങളുളവാക്കിയ രാമചിന്തയാണ് വളര്‍ത്തിയത്. പരമാത്മാവായ രാമനെ പൂര്‍ണ്ണനായി ചിന്തിക്കുവാന്‍ അലങ്കാരങ്ങളും ആര്‍ഭാടങ്ങളും തടസ്സമാണ്. വാരണവീരന്റെ കഴുത്തില്‍ ‘തിറത്തോട് ഗൗരാതപത്രം ധരിച്ചിരിക്കെ നിജലക്ഷ്മണനാകിയ സോദരനോടു’കൂടി ലക്ഷ്മീനിവാസനായ രാമചന്ദ്രനെ കണ്‍കുളിര്‍ക്കെ കാണുവാന്‍ കൊതിച്ച് കാത്തിരിക്കുന്ന അയോദ്ധ്യാവാസികളുടെ മനസ്സില്‍ ആപാദചൂഡം അലങ്കരിക്കപ്പെട്ട രാമന്റെ സുന്ദരരൂപമാണ് നിറഞ്ഞുനിന്നത്. അഭിഷേകവിഘ്‌നത്തോടെ ആ മനസ്സുകളില്‍ പ്രത്യക്ഷപ്പെട്ട രൂപം തികച്ചും വിപരീതമായിരുന്നു. മരവുരിയും ജടാമകുടവും അമ്പും വില്ലും ധരിച്ച രൂപത്തില്‍ വനത്തിലേക്കു പോകുന്ന രാമനെ അനാര്‍ഭാടനും അനാഡംബരനും ആയിട്ടാണ് അയോദ്ധ്യാവാസികള്‍ ദര്‍ശിക്കുന്നത്. ഒരേ മനസ്സില്‍ ഒരേ രാമന്റെ രണ്ടു ഭാവങ്ങളാണ് നാം കാണുന്നത്. രാമനെന്ന പരമാത്മസങ്കല്പത്തിന് ആര്‍ഭാടം കൊണ്ടോ അനാര്‍ഭാടംകൊണ്ടോ മാറ്റമൊന്നും സംഭവിക്കുന്നില്ല. മാറ്റമില്ലാത്ത പരമാത്മസ്വരൂപത്തെ മാറ്റത്തോടുകൂടി ഭാവന ചെയ്തതും ദര്‍ശിച്ചതും സാധാരണ ലോകമാണ്. ഭാവനയ്ക്കനുസരിച്ച് സുഖിച്ചതും ദുഃഖിച്ചതും അവര്‍ തന്നെ. രാമനെ ഇവ രണ്ടും ബാധിക്കുന്നില്ല. പരമാത്മാവിനെക്കാള്‍ ശ്രേഷ്ഠമായി ദര്‍ശിക്കപ്പെടുവാന്‍ മറ്റൊന്നില്ലെന്ന് ധരിക്കാത്തതിന്റെ ദുഃഖമാണ്, അയോദ്ധ്യാവാസികള്‍ക്കും മറ്റുള്ളവര്‍ക്കും അനുഭവിക്കേണ്ടിവന്നത്.
”യസ്മാത് പരം ന അപരമസ്തികിഞ്ചിദ്” (ശ്വേ.ഉ)
പരമാത്മാവിനെക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഈ തത്ത്വം അയോദ്ധ്യാവാസികളിലെന്നോണം ഭക്തജനഹൃദയങ്ങളില്‍ ഉറപ്പിക്കുന്നതാണ് അഭിഷേകവിഘ്‌നം. ഗുണദോഷഫലങ്ങളെ വിവേകിച്ചറിയുവാനും ഗുണത്തെമാത്രം അംഗീകരിക്കുവാനും അനന്തരം ഗുണത്തെയും ത്യജിച്ച് നിര്‍ഗുണാവസ്ഥയെ പ്രാപിക്കുവാനുമുള്ള നിരന്തരശ്രമത്തില്‍, മാറ്റംവരാത്ത രാമനെ ദര്‍ശിക്കുവാന്‍ അയോദ്ധ്യാവാസികള്‍ക്കു കഴിഞ്ഞില്ല. ആഡംബരത്വവും അനാഡംബരത്വവും ഒരേപോലെ തത്ത്വദര്‍ശനത്തിന് വിപരീതമായിരുന്നു. എങ്കിലും രാമനെ സ്മരിക്കുക എന്നുള്ള കാര്യത്തില്‍ അവ പ്രയോജനപ്പെട്ടിരുന്നു. അനാഡംബരനായ രാമന്‍ ആഹ്ലാദത്തെക്കാള്‍ പൂജയും ആരാധനയുമാണ് അര്‍ഹിച്ചിരുന്നത്. അങ്ങനെയുള്ള മനസ്സിലേക്ക് രാമനെ പ്രതിഷ്ഠിക്കുവാനാണ് ഈ രണ്ടു വിരുദ്ധഭാവങ്ങളും ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. പരമാത്മാവായ രാമനില്‍ വിദ്യകൊണ്ടോ അവിദ്യകൊണ്ടോ ദര്‍ശിക്കാവുന്ന ഭിന്നഭാവങ്ങളില്ല. ദൈ്വതഭാവനയ്ക്ക് അതീതമാണ് രാമസങ്കല്പമെന്ന് ധരിപ്പിക്കുവാന്‍ മേല്പറഞ്ഞ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടും.
(തുടരും)
Discussion about this post