തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ.രമ.പി അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വൈകിട്ട് നാല് മണിക്ക് നടക്കും.
ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. പ്രമാദമായ പല കേസുകളിലും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തി ശ്രദ്ധേയയായിരുന്നു ഡോ രമ.
അതിസങ്കീര്‍ണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. ഫോറന്‍സിക് രംഗത്തേക്ക് ഇറങ്ങാന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറന്‍സികില്‍ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിര്‍ണായക പങ്ക്. മിഥൈല്‍ അല്‍ക്കഹോല്‍ എങ്ങനെ കാഴ്ച നഷ്ട്‌പ്പെടുത്തു. എങ്ങനെ ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകള്‍ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.
പ്രമാദമായ അക്കു വധക്കേസും എടുത്തുപറയേണ്ടത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസില്‍, കൊലപാതകമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമ. അക്കുവിന്റെ തല തകര്‍ന്നത് ട്രെയിന്‍ തട്ടിയല്ല, മറിച്ച് തല തകര്‍ത്ത് കൊന്നിട്ട് ശരീരം ട്രാക്കില്‍ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാന്‍ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകള്‍ക്കായി. ഏറ്റവും ഒടുവില്‍ അഭയ കേസില്‍ സി. സെഫി കന്യാചര്‍മ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂര്‍ച്ഛിച്ചതോടെ, സര്‍വീസ് തീരാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസില്‍, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിര്‍ണായക മൊഴി കോടതി രേഖപ്പെടുത്തിയത്.
Discussion about this post