കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് എം.ആര്‍.അജിത്കുമാറിനെ നീക്കിയത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണുമായി ഒരു ദിവസം മുപ്പതിലേറെ തവണ സംസാരിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ ചുമതല നല്‍കിയിട്ടില്ല.
അജിത്കുമാറിനെ വൈകാതെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്‌തേക്കും. തന്റെ രഹസ്യ മൊഴി പിന്‍വലിപ്പിക്കാന്‍ മദ്ധ്യസ്ഥനായി എത്തിയ ഷാജ് കിരണിന്റെ വാട്ട്‌സ് ആപ്പിലൂടെ അജിത്കുമാര്‍ പലതവണ വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ അജിത്കുമാര്‍ ഷാജിനെ വിളിച്ചതായി കണ്ടെത്തി. ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്കുമാറിനെ ഇന്നലെ വൈകുന്നേരം ഡി.ജി.പി അനില്‍കാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഡി ജി പി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് വിജിലന്‍സ് ചുമതലയില്‍ നിന്ന് മാറ്റാന്‍ തീരുമാനമുണ്ടായത്.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായി നിയമിച്ചത്. അജിത്കുമാറിനൊപ്പം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ്‌സാഖറെയും വിളിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സാഖറെ അത് നിഷേധിച്ചു.
Discussion about this post