തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ആരംഭിച്ച് നൂറ് ദിവസം തികയുമ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരെ പ്രാദേശിക വികാരം ശക്തമായി. നിര്‍മ്മാണഘട്ടത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് വിഴിഞ്ഞം തുറമുഖം നേരിടുന്നത്.
സമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ പ്രതിഷേധങ്ങളുടെ മുഖം മാറുകയാണ്. അടുത്തയാഴ്ച മുതല്‍ ഇരുകൂട്ടരും ഒറ്റക്കെട്ടായി സമരം നടത്തുമെന്നാണ് വിവരം. ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലറെ തിരുത്താന്‍ ഡി.സി.സി നേതൃത്വത്തിന് പോലും സാധിച്ചിട്ടില്ല. തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും കടലാസിലൊതുങ്ങി. ജില്ലാ കളക്ടര്‍ നല്‍കിയ രണ്ട് ഉത്തരവുകളുടെയും സമയം കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ പന്തല്‍ പൊളിച്ചില്ലെങ്കില്‍ തങ്ങള്‍ മുന്‍കൈയെടുക്കുമെന്ന തീവ്ര നിലപാടിലാണ് ജനകീയ കൂട്ടായ്മ.
സമരംമൂലം ഇതുവരെ 150 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് അദാനി വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡിന്റെ അനൗദ്യോഗിക കണക്ക്. തുറമുഖ നിര്‍മ്മാണത്തിന് ഏറ്റവും അനുകൂലമായി കടല്‍ ശാന്തമായിരിക്കെ നിര്‍മ്മാണം നടക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അതേസമയം കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഇന്ന് മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കും. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വെന്‍ഷനും സംഘടിപ്പിക്കും. പുനരധിവാസം, തീരശോഷണപഠനം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം.
ജൂലായ് 20ന് സെക്രട്ടേറിയറ്റില്‍ തുടങ്ങിയ സമരം ആഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. ഇതിനിടെ ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ലത്തീന്‍ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എ.കെ.ജി സെന്ററിലും ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post