തിരുവനന്തപുരം: വിഴിഞ്ഞം സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ അക്രമത്തെ അപലപിച്ചു. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരസമിതി ഇതിനെ എതിര്‍ത്തു. സ്വഭാവിക പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ലെന്ന് വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടയാല്‍ നടപടിയെടുക്കാന്‍ കോടതിയുടെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ക്രമസമാധാനം ഉറപ്പാക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൂവായിരത്തോളം പേരാണ് പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. നാല്‍പ്പതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കും. ഹര്‍ജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
Discussion about this post