തിരുവനന്തപുരം: ശബരിമലയില്‍ ഇക്കുറി മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ വരുമാനം 351 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അരക്കോടിയിലേറെ തീര്‍ത്ഥാടകര്‍ എത്തിയിരുന്നു.കൊവിഡിന് തൊട്ടുമുമ്പുള്ള തീര്‍ത്ഥാടനത്തില്‍ 269കോടി ലഭിച്ചിരുന്നു.
കാണിക്കയായി ലഭിച്ച നാണയത്തിന്റെ നാലിലൊന്നു മാത്രമേ എണ്ണിയിട്ടുള്ളൂ. 20 കോടിയോളം രൂപയുടെ നാണയം കിട്ടിയെന്നാണ് വിലയിരുത്തല്‍. എണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ തുക വീണ്ടും ഉയരും.
കൊവിഡിന്റെ ആദ്യവര്‍ഷത്തില്‍ 21 കോടിയായി വരുമാനം കുറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ലഭിച്ചത് 151 കോടിയാണ്. വരുമാനത്തിന്റെ
40 ശതമാനവും ചെലവിനായി മാറ്റിവയ്ക്കേണ്ടി വരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എസ്. അനന്തഗോപന്‍ പറഞ്ഞു. ശേഷിക്കുന്ന തുകയാണ് ബോര്‍ഡിന് ലഭിക്കുക. അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയില്‍ വിഷാംശം കണ്ടെത്തിയ സാഹചര്യത്തില്‍ ഏലക്ക ഉപയോഗിക്കാതെ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.
ഏലക്ക ഇല്ലെങ്കിലും അരവണയുടെ സ്വാദിന് വ്യത്യാസമില്ലെന്ന് മനസിലായി. പ്രസാദം തയ്യാറാക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ പമ്പയിലെ ലാബില്‍ ടെസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. ബോര്‍ഡിന് ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ല. നിര്‍ദ്ദേശം വന്നാല്‍ എടുക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post