തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പോലീസിൻ്റെ ഏറ്റവും വിപുലമായ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
സമൂഹത്തെ ഗുരുതരമായി ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് ലഹരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതുതലമുറയെ ഈ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി.) ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു.
എസ്.പി.സി സംസ്ഥാന സഹവാസ ക്യാമ്പായ ‘ഐക്യ 2026’ന്റെ സമാപന സമ്മേളനം വെങ്ങാനൂർ വി.പി.എസ്. മലങ്കര ആൻഡ് ഗേൾസ് എച്ച്.എസ്.എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ, കോളേജ് ക്യാമ്പസുകൾ ഉൾപ്പെടെയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള രാസലഹരികൾ വിൽക്കുന്ന അധോലോക സംഘങ്ങളെ ഇല്ലാതാക്കുന്നതിനായാണ് ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതി ആരംഭിച്ചത്.
യുവതലമുറയെ ഒരിക്കലും ലഹരിക്ക് അടിമയാക്കില്ലെന്ന ലക്ഷ്യത്തിന്റെ മുൻനിരയിൽ എസ്.പി.സി. കേഡറ്റുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിന്റെ അഭിമാനചിഹ്നമായി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വളർന്നു. ഒന്നര ദശാബ്ദമായി കേരളത്തിൽ പ്രവർത്തിക്കുന്ന യുവതയുടെ ഈ കൂട്ടായ്മ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
എസ്.പി.സി. പദ്ധതി രാജ്യത്തുടനീളം നടപ്പാക്കുന്നതിനുള്ള ആലോചനകൾ നടക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘കുട്ടിപ്പൊലീസ്’ എന്ന വിളി ഓരോ കേഡറ്റും അഭിമാനത്തോടെയാണ് ഉൾക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. സഹപാഠികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവരെ ചേർത്തുപിടിക്കുന്നതിലും, ആദിവാസി മേഖലയിലെ കുട്ടികൾക്ക് പോഷകാഹാരവും പഠനോപകരണങ്ങളും പുസ്തകങ്ങളും എത്തിക്കുന്നതിലും എസ്.പി.സി. കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ കലോത്സവങ്ങൾ പൊലീസുകാരെപ്പോലെ കരുതലോടെ നിയന്ത്രിക്കുന്നതിലും, ജനാധിപത്യത്തിന്റെ പതാകവാഹകരായും മതേതരത്വത്തിന്റെ കാവൽക്കാരായും പ്രവർത്തിക്കുന്നതിലും എസ്.പി.സി കേഡറ്റുകൾ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.അടുത്ത വർഷം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എസ് പി സി കേഡറ്റിന് ഹോം മിനിസ്‌റ്റേഴ്സ് ട്രോഫി നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്‌ചയായി നടന്ന ക്യാമ്പിൽ 939 കേഡറ്റുകൾ പങ്കെടുത്തു. സെറിമോണിയൽ പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. കേഡറ്റുകൾക്കുള്ള വിവിധ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, എ.ഡി.ജി.പി മാരായ എസ്. ശ്രീജിത്ത്, പി വിജയൻ, ദിനേദ്ര കശ്യപ്, ഗുഗുലോത്ത് ലക്ഷമൺ, ഐ.ജിയും എസ്.പി.സി നോഡൽ ഓഫീസറുമായ എസ് അജിത ബീഗം, പൊലീസ് ആസ്ഥാനത്തെ മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.












