തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്തമയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങള്‍ ചികിത്സയില്‍. ഇതില്‍ കുട്ടികളാണ് ഏറെയും. നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലുമാണ് പിടിപെടുന്നത്. പനിക്കുശേഷം അലര്‍ജിപോലുള്ള രോഗങ്ങളും വ്യാപകമായിട്ടുണ്ട്. കാലവസ്ഥയുടെ വ്യത്യാനവും രോഗത്തിന്റെ തീവ്രതയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.
ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിേററ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നുണ്ട്. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ആസ്തമ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരുന്നു. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാന്‍ കാലതാമസം വരുന്നുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജനജീവിതം ദുസ്സഹമാകുന്ന സ്ഥിതിയാണുള്ളത്.
Discussion about this post