തിരുവനന്തപുരം: ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്കു കൊണ്ടുപോകുന്നത് ഒഴിവാക്കാനും തീരുമാനം.
മാലിന്യക്കൂമ്പാരത്തിനു തീ പിടിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിച്ചതായും യോഗം വിലയിരുത്തി.
ജൈവമാലിന്യ സംസ്‌കരണത്തിനു വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കളക്ടര്‍ ഡോ. രേണു രാജ് വിശദീകരിച്ചു. മാലിന്യത്തിന്റെ രാസവിഘടന പ്രക്രിയ നടക്കുന്നതുമൂലം ബഹിര്‍ഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോള്‍ഡറിംഗ് ആണ് പ്രധാനമായും പ്ലാന്റില്‍ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി.
കത്തിപ്പടരുന്ന തീ പൂര്‍ണമായും നിയന്ത്രണവിധേയമായെങ്കിലും മാലിന്യത്തിനകത്തുനിന്നുള്ള ചൂടില്‍ നീറിപ്പുകയുന്ന സ്ഥിതി തുടര്‍ന്നു. ഇതുവഴിയാണ് പ്ലാന്റിന് സമീപപ്രദേശത്ത് പുക പടരുന്ന സാഹചര്യമുണ്ടായത്.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ.വി.വേണു, ശാരദാ മുരളീധരന്‍, പോലീസ് മേധാവി അനില്‍ കാന്ത്, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ബി.സന്ധ്യ, തുടങ്ങിയവര്‍ പങ്കെടുത്തു.













