ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ രണ്ടു സൈനികകേന്ദ്രങ്ങള്‍ മഞ്ഞുമലയിടിഞ്ഞ് കോഴിക്കോടു സ്വദേശിയടക്കം 16 പട്ടാളക്കാര്‍ മരിച്ചു. ഒമ്പതുപേര്‍ക്കു പരിക്കേറ്റു. മൂന്നുപേരെ കാണാതായി. മരിച്ചവരില്‍ അഞ്ചുപേര്‍ ഓഫീസര്‍റാങ്കിലുള്ളവരാണ്. ബന്ദിപ്പൂര ജില്ലയില്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗുരേസ് താഴ്‌വരയിലെ ദവാറില്‍ സ്ഥിതിചെയ്യുന്ന 109 ഇന്‍ഫന്ററി ബ്രിഗേഡ് ആസ്ഥാനവും ഗന്ദേര്‍ബാള്‍ ജില്ലയിലെ സോനാമാര്‍ഗ് മേഖലയിലെ 162 ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പ് ആസ്ഥാനവുമാണ് ദുരന്തത്തില്‍പ്പെട്ടത്.
ഇഎംവി മെക്കാനിക്കല്‍ സെക്ഷനിലെ കോഴിക്കോട് വടകര ളയം കല്ലുനിരയിലെ ആലാച്ചേരിക്കണ്ടി ഷൈജു (26)വാണു മരിച്ച മലയാളി. ബാലന്‍-ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷജി, ഷൈനി.
2003 ലാണു ഷൈജു പട്ടാളത്തില്‍ ചേര്‍ന്നത്. നാലു മാസം മുമ്പു സഹോദരി ഷജിയുടെ ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്നു നാട്ടിലെത്തിയിരുന്നു. മരുമകന്റെ മരണത്തിന്റെ ദുഃഖം തീരുംമുമ്പേ മകനെയും മരണം തട്ടിയെടുത്തതിന്റെ വേദനയിലാണു ഈ കുടുംബം.
ഗുരേസില്‍ കഴിഞ്ഞദിവസം രാത്രി പത്തോടെയാണു ഹിമപാതം ഉണ്ടായത്. ഗുരേസ് മേഖലയിലെ അതിര്‍ത്തി സംരക്ഷണച്ചുമതല യുള്ള 109 ഇന്‍ഫന്ററി ബ്രിഗേഡിന്റെ വര്‍ക്‌ഷോപ്പ് മേഖലയാണു ദുരന്തത്തില്‍പ്പെട്ടത്. 13 മൃതദേഹ ങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ജെ.എസ്. ബ്രാര്‍ അറിയിച്ചു. മൂന്നു പേരെ ഇനിയും കണെ്ടത്താനുണ്ട്. മരിച്ചവരില്‍ നാലുപേര്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണ്. മഞ്ഞിനടിയില്‍പ്പെട്ട 13 ജവാന്‍മാരെ രക്ഷപ്പെടുത്തി.
പട്ടാളത്തിന്റെ 17 ബാരക്കുകളും 25 വാഹനങ്ങളും തകര്‍ന്നതായി ജമ്മു-കാഷ്മീര്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. ഈ മേഖലയില്‍ ആദ്യമായാണു ഹിമപാതം ഉണ്ടാകുന്നതെന്നു ജെ. എസ്. ബ്രാര്‍ പറ ഞ്ഞു. ദവാറിലെ ആള്‍ത്താമസമില്ലാത്ത നാലു വീടുകള്‍ക്കും ഒരു സ്‌കൂള്‍ കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.
സോനാമാര്‍ഗിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ഉണ്ടായ ഹിമപാതത്തില്‍ ഒരു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം മൂന്നു പേരാണു മരിച്ചത്. മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തു. പട്ടാളക്കാരല്ലാത്ത രണ്ടുപേരടക്കം ആറുപേര്‍ക്കു പരിക്കേറ്റു.
സൈനികകേന്ദ്രങ്ങളിലുണ്ടായ ദുരന്തത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ദുഃഖം രേഖപ്പെടുത്തി.
Discussion about this post