Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

വേദാന്താദിവിദ്യകള്‍ തുണയ്ക്കണം

by Punnyabhumi Desk
Aug 18, 2012, 05:37 pm IST
in സനാതനം

“എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ വ്യാഖ്യാനത്തിന്റെ വിവരണം.

ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അദ്ധ്യാത്മരാമായണം – സത്യാനന്ദസുധ

(ഭാഗം 26)

 വേദാന്താദിവിദ്യകള്‍ തുണയ്ക്കണം
അറിവുമായി ബന്ധപ്പെട്ട് വിദ്യയെന്നും അവിദ്യയെന്നും രണ്ടുകാര്യങ്ങളെപ്പറ്റി വേദാന്തശാസ്ത്രം എപ്പോഴും പ്രതിപാദിക്കുന്നതു കേള്‍ക്കാം. മനുഷ്യമനസ്സിനെ ബന്ധനങ്ങളില്‍നിന്നും പരിമിതികളില്‍നിന്നും മോചിപ്പിച്ച് പരമാത്മാവിലേക്കു നയിക്കുന്ന അറിവാണു വിദ്യ. അതിനുനേരേ വിപരീതമായി കാമക്രോധാഭരിതമായ ആഗ്രഹങ്ങള്‍ വളര്‍ത്തി മനുഷ്യമനസ്സിനെ ഭൂമണ്ഡലത്തില്‍ തളച്ചിടുന്ന അറിവെല്ലാം അവിദ്യയാകുന്നു. അവിദ്യ വര്‍ദ്ധിച്ചാല്‍ മനുഷ്യന്റെ ബോധമണ്ഡലം പാതാളത്തിലേക്കു താണുപോയെന്നുംവരാം. വേദവേദാംഗ വേദാന്താദികളെല്ലാം വിദ്യയാകുന്നു. അതെല്ലാം തന്റെ ബോധമണ്ഡലത്തില്‍ തെളിഞ്ഞുപ്രകാശിച്ചു തുണയ്ക്കണമെന്ന ഈ അഭ്യര്‍ത്ഥന ജീവിതവിജയത്തിന്റെ രഹസ്യം നമുക്കു വ്യക്തമാക്കിത്തരുന്നു. ശ്രീരാമായണം പരമമായ വിദ്യയാണ്. അതു മധുരമായി പാടണമെങ്കില്‍ വേദാദികളെല്ലാം നന്നായുള്‍ക്കൊണ്ടിരുന്നാലേ സാധിക്കൂ.

വേദങ്ങളും വേദാംഗങ്ങളും വേദാന്തവും ശൂദ്രനു മകനായിപിറന്നവനു പഠിക്കാനവകാശമില്ലെന്നു പ്രചരിപ്പിച്ച് ഒരു പിടിയാളുകള്‍ സര്‍വവും കുത്തകയാക്കിത്തീര്‍ത്തു മദിക്കുമ്പോള്‍ അതിനെതിരേ തൊടുത്തുവിട്ട ശക്തമായ സാത്വിക പ്രതിഷേധമാണ് ഈ അഭ്യര്‍ത്ഥന. ബ്രാഹ്മണ്യവും ശൂദ്രത്വവുമെല്ലാം ജന്മംകൊണ്ടുണ്ടാകുന്നതല്ല മറിച്ചു കര്‍മ്മവും സ്വഭാവവുമനുസരിച്ചു സിദ്ധിക്കുന്നതുമാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഏറെക്കാലം ഭാരതത്തില്‍ അതായിരുന്നു വ്യവസ്ഥ. പക്ഷേ കാലമേറെചെന്നപ്പോള്‍ അധികാര ദുര്‍മോഹികളായിത്തീര്‍ന്ന ഒരുകൂട്ടം ആളുകള്‍ ക്രമേണ ബ്രാഹ്മണ്യാദികളെ ജന്മംകൊണ്ടു കിട്ടുന്ന സ്ഥാനമാനാദികളായി നടപ്പിലാക്കിയെടുത്തു. സമൂഹത്തിലുള്ള വലിയൊരുവിഭാഗത്തെ അകലങ്ങളില്‍നിര്‍ത്തി സ്വന്തം സമ്പത്തും അധികാരവും സുരക്ഷിതമാക്കിത്തീര്‍ക്കുന്നതിനായിരുന്നു അവരുടെ പ്രസ്തുത പരിശ്രമം. അതിനായി വേദവിരുദ്ധമായ അനേകം കള്ളത്തരങ്ങള്‍ നിര്‍മ്മിച്ചു പ്രചരിപ്പിക്കുകയും ചെയ്തു. അക്കൂട്ടത്തിലൊന്നാണ് ജന്മശൂദ്രനു വേദാധികാരമില്ലെന്ന വാദം. ഹൈന്ദവ ധര്‍മ്മത്തിനേറ്റ കനത്ത ആഘാതമായിരുന്നു അത്. കേരളക്കരയില്‍ ഇതു വേരുറയ്ക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടോടെയായിരുന്നു. അപ്പോള്‍മുതല്‍തന്നെ അതിനെതിരെ ശക്തമായ പ്രതികരണങ്ങളമാരംഭിച്ചു. അത്തരം പരിശ്രമങ്ങള്‍ പൂര്‍ണ്ണവിജയത്തിലെത്തിച്ചേര്‍ന്നത് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുദേവന്റേയും വിവേകാനന്ദസ്വാമികളുടെയും മഹാത്മജിയുടെയും അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളോടെയാണ്.

സാത്വികഗുണ സമൃദ്ധിയുള്ള ആരുടെ ചേതസ്സിലും തെളിഞ്ഞുണര്‍ന്നു വിലസുന്ന മഹാനുഗ്രഹമാണ് വേദവേദാംഗ വേദാന്താദിവിദ്യകള്‍. തെളിവുറ്റ മനസ്സുകളുടെ ഉടമകളായിരുന്ന പ്രാചീന ഋഷികളില്‍ അതുപ്രകാശിച്ചു. കാലദേശപരിമിതികളില്ലാത്ത പ്രസ്തുതവിദ്യയ്ക്ക് എവിടെയും ഏതുകാലത്തും ആരിലും സൂര്യനെപ്പോലെ ഉദയം കൊള്ളാന്‍ സാമര്‍ത്ഥ്യമുണ്ട്. ഏതാനും ചിലരില്‍മാത്രമായി ഒതുങ്ങുന്ന മഹാസത്യമല്ല അത്. അതിനാല്‍ ലൗകികമായ ചട്ടക്കൂടുകള്‍കൊണ്ടു കുറേപേര്‍ക്കു അതു നിഷേധിച്ചുകളയാമെന്ന വിചാരം വെറും വ്യാമോഹം മാത്രമായിരിക്കും. ഈ പ്രഖ്യാപനമാണ് ബ്രഹ്മപാദജനായ തന്‍റെ ഉള്ളില്‍ പ്രകാശിച്ചരുളണമെന്നു വേദാദിവിദ്യകളോടു ചെയ്യുന്ന പ്രാര്‍ത്ഥനയുടെ വ്യംഗ്യം. വേദാദികള്‍ എവിടെനിന്നുണ്ടാകുന്നു എന്നു ചിന്തിച്ചാല്‍ ഇതിന്റെ സാംഗത്യം എളുപ്പത്തില്‍ പിടികിട്ടും. വേദവേദാംഗവേദാന്താദി വിദ്യകളെല്ലാം പരമാത്മാവില്‍നിന്നും അഥവാ ശ്രീരാമചന്ദ്രനില്‍നിന്നാണുണ്ടാകുന്നത്. പരമാത്മാവാകട്ടെ ജീവനുള്ളവയെന്നും ജീവനില്ലാത്തവയെന്നും നാം വിലയിരുത്തിവച്ചിരിക്കുന്ന പദാര്‍ത്ഥങ്ങളുടെയെല്ലാം ഉള്ളിലിരിക്കുന്നു. ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാദികളെന്നോ പക്ഷി മൃഗവൃക്ഷാദികളെന്നോ ഭേദം പരമാത്മാവിനില്ല. ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം പ്രത്യേകം ആത്മാക്കളുമില്ല. ബ്രാഹ്മണനിലിരിക്കുന്ന അതേ പരമാത്മാവുതന്നെയാണു ചണ്ഡാളനിലുമിരിക്കുന്നത്. അതിനാല്‍ ഹൃദയശുദ്ധിനേടിയാല്‍ വേദവിദ്യ ആരിലും പ്രകാശിക്കും. ഉള്ളിന്റെ ഉള്ളില്‍നിന്നു ചേതസ്സിലേക്കു – മനോമണ്ഡലത്തിലേക്കു തള്ളിക്കയറിവരുന്ന അറിവിന്റെ മഹാഗംഗയെ തടഞ്ഞുനിര്‍ത്താന്‍ ലൗകികനിയമങ്ങള്‍ക്കോ അധികാരകേന്ദ്രങ്ങള്‍ക്കോ സാദ്ധ്യമല്ല. കാട്ടാളന്‍ കവീശ്വരനായി രാമായണം പാടിയതും, മുക്കുവ സ്ത്രീയുടെ മകന്‍ മഹാഭാരതം ആലപിച്ചതും വേദം പകുത്തതും എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണ രചനചെയ്തതുമെല്ലാം അതിനുള്ള ഉത്തമ ദൃഷ്ടാന്തങ്ങളാകുന്നു.

അദ്ധ്യാത്മരാമായണത്തില്‍ വര്‍ണ്ണിച്ചിട്ടുള്ള അനേകസംഭവങ്ങള്‍ ജ്ഞാനോദയത്തോടെ അവരവരുടെ ഉള്ളില്‍ നിന്നുദ്ഗമിക്കുന്ന മഹാമന്ത്രങ്ങള്‍ വേദാദിവിദ്യകളെന്നു ഉദ്‌ഘോഷിക്കുന്നവയാണ്. ഇക്കാര്യത്തില്‍ മനുഷ്യനെന്നോ മൃഗമെന്നോ പക്ഷിയെന്നോ രാക്ഷസനെന്നോ ദേവാദികളെന്നോ ഭേദമില്ലെന്നും അവതന്നെ പഠിപ്പിക്കുന്നു. ആകെ വേണ്ടുന്ന കൈമുതല്‍ തെളിഞ്ഞു നിസ്സ്വാര്‍ത്ഥമായ ഹൃദയം മാത്രം. അവിടെ ഭഗവാന്റെ മഹനീയകളേബരം പൂര്‍ണ്ണപ്രഭയോടെ തിളങ്ങും. ഭഗവന്‍മഹിമാനം വാക്കുകളും ഛന്ദസ്സുകളുമായി പ്രവഹിക്കുകയും ചെയ്യും. ശരഭംഗനും സുതീക്ഷ്ണനും അഗസ്ത്യനും നാരദനും വായു ദേവനും മാത്രമല്ല ഗുഹനും ശബരിയും ഹനുമാനും സുഗ്രീവനും വിഭീഷണനും ജടായുവും സമ്പാതിയും വിരാധനും കബന്ധനും ഖരഭൂഷണാദികളും ശുകനും മാരീചനും കാലനേമിയുമെല്ലാം അതുതന്നെ പാടികേള്‍പ്പിച്ചു. വേദം ഇന്നുകാണുന്ന രീതിയില്‍ ക്രമീകരിച്ചുതന്ന വ്യാസന്‍ മാത്രമല്ല മന്ത്രദ്രഷ്ടാക്കളായ ഋഷിമാരില്‍പോലും പലരും ശൂദ്രാദികളുടെ സന്താനങ്ങളാണ്. പരമാത്മകാരുണ്യത്താലും പരമാത്മസ്വരൂപനായ സദ്ഗുരുവിന്റെ അനുഗ്രഹത്താലും ഹൃദയത്തില്‍ പ്രകാശിക്കുന്ന ബ്രഹ്മവിദ്യയെ ആര്‍ക്കും തടഞ്ഞിടാനാവുകയില്ലെന്നു ചുരുക്കം. അതുവെളിയില്‍നിന്നും വരുന്നവയല്ല. അവരവരുടെ ഉള്ളില്‍നിന്നു അജ്ഞാനത്തിന്റെ മറനീക്കി പ്രകാശിക്കുന്നവയാണ്. ശാസ്ത്രഗ്രന്ഥങ്ങളുരുവിട്ടതുകൊണ്ടോ മഹാഗ്രന്ഥങ്ങള്‍ തലനാരിഴ കീറി അപഗ്രഥിച്ചതുകൊണ്ടോ ലഭിക്കുന്ന സമ്മാനമല്ലത്. ശ്രദ്ധയും ഭക്തിയും പൂര്‍ണ്ണമായുറച്ചവര്‍ക്കു സ്വയം പ്രകാശിച്ചുകിട്ടുന്നതുമാത്രമാണ്. ശാസ്ത്രങ്ങളും ഇതരഗ്രന്ഥങ്ങളും അത്തരക്കാര്‍ക്കു വഴികാട്ടാന്‍ സഹായകമായിത്തീരുമെന്നേയുള്ളൂ.

ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നിവയാണു വേദങ്ങള്‍. ശിക്ഷ, കല്പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ വേദാംഗങ്ങളും ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മഹാഗ്രന്ഥങ്ങള്‍ വേദാന്തവുമാകുന്നു. ഇവിടെ വേദാന്തശബ്ദംകൊണ്ട് ദര്‍ശനങ്ങളെയെല്ലാം അര്‍ത്ഥമാക്കിയിട്ടുണ്ടെന്നു കരുതുന്നതിനും ന്യായമുണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്ന് ആരാണ് പ്രസിദ്ധമായ ആസ്തികദര്‍ശനങ്ങള്‍. ബൗദ്ധം ജൈനം തുടങ്ങി നാസ്തികദര്‍ശനങ്ങളും പലതുണ്ട്. അക്കൂട്ടത്തില്‍ ഉത്തരമീമാംസയ്ക്കാണു വേദാന്തമെന്നു പ്രസിദ്ധിയുള്ളത്. ഈ ശാഖകളിലെല്ലാമായി ആയിരക്കണക്കിനു അംഗീകാരിക ഗ്രന്ഥങ്ങളും അവയ്‌ക്കോരോന്നിനും അനേകവ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. അവയില്‍ ഏറിയപങ്കും ഇപ്പോഴും സുലഭമാണ്. രാമായണമഹാഗ്രന്ഥത്തില്‍ ഇവയ്‌ക്കെല്ലാറ്റിനും സമുചിതമായ സ്ഥാനംലഭിച്ചിട്ടുണ്ട്. അതതുസന്ദര്‍ഭങ്ങളില്‍ വ്യക്തമാക്കപ്പെടുമെന്നതിനാല്‍ മേല്പറഞ്ഞവയൊന്നും ഇവിടെ വിശദീകരിക്കുന്നില്ലെന്നുമാത്രം.

എങ്കിലും സുപ്രധാനമായൊരുകാര്യമുണ്ട്. ഇവയെല്ലാം ബൗദ്ധികജ്ഞാനം മാത്രമായി (ത്രിപുടീസഹിതം മാത്രമായി) നിലനിന്നാല്‍പ്പോരാ. മറിച്ച് പ്രത്യക്ഷാനുഭവമായി (അതായതു ത്രിപുടീരഹിതമായി) പ്രഭാമയമായി ഹൃദയത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അതാണു വേദവേദാംഗവിദ്യകൊണ്ടുണ്ടാകേണ്ട പരമ പ്രയോജനം. അതാണു പരമാത്മാവിന്റെ അഥവാ ശ്രീരാമന്റെ പ്രത്യക്ഷാനുഭവം. അലൗകികമായ ആനന്ദപ്രാപ്തിയാണത്. ബൗദ്ധികജ്ഞാനം ഉദരപൂരണത്തിനുതകിയേക്കാം. പക്ഷേ അതല്ല വേദങ്ങളുടെ പരമലക്ഷ്യമെന്നു മറക്കാതിരിക്കുക.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies