കൊച്ചി: പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിനും മൂന്നാം പ്രതി ടെലിഫിലിം നിര്‍മാതാവ് ജനതാവിജയനും ഏഴുവര്‍ഷം തടവ് വിധിച്ചു. നാലാം പ്രതി ഉണ്ണികൃഷ്ണനും അഞ്ചാം പ്രതി നോബിക്കും പത്തുവര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. മാതാവ് സുബൈദയെയും ആറാംപ്രതി ബിജുവിനെയും എറണാകുളം മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു.
ബിജുവിനെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. പണംവാങ്ങി പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവയ്ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ബിജുവിനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം.
ചലച്ചിത്ര നിര്‍മാതാവായ ജനതാവിജയന്‍ പെണ്‍കുട്ടിയെ 40,000 രൂപയ്ക്ക് വാങ്ങി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജനതാ വിജയന് പുറമേ പെണ്‍കുട്ടിയുടെ പിതാവ് സുധീര്‍, മാതാവ് സുബൈദ, വര്‍ക്കലയില്‍ റിസോര്‍ട്ട് ഉടമയായ ഉണ്ണികൃഷ്ണന്‍, വര്‍ക്കലയില്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് നടത്തുന്ന സുഗുണന്‍ , സിനിമ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ ബിജു എന്നിവരാണു കേസിലെ പ്രതികള്‍.
2010 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.












