കുന്നുകുഴി എസ്.മണി
നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അകന്ന് ഗ്രാമാന്തരീക്ഷവും സമാധാനവും തുടിച്ചു നില്‍ക്കുന്ന ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തിന്റെ അധിപതിയായിരുന്നു നാലു വര്‍ഷം മുമ്പ് മഹാസമാധിസ്ഥനായ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി. ആ വേര്‍പാട് ഹൈന്ദവമതത്തെ മാത്രമല്ല ഹൈന്ദവജനത്തെയാകെ തന്നെ ക്ഷീണിപ്പിച്ചിട്ടുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ആരും നിയന്ത്രിക്കാനില്ലാത്ത ലോകത്തെ സനാതന മതമാണല്ലോ ഹിന്ദുമതം. ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതികള്‍ ആ മതത്തിന്റെ സാരഥ്യം സ്വയം ഏറ്റെടുക്കുകയായിരുന്നു ഒരര്‍ത്ഥത്തില്‍ ചെയ്‌ത മഹല്‍കൃത്യം. പക്ഷെ ചില ശിഥിലീകരണ ശക്തികള്‍ ചില വൈദേശിക മതങ്ങളെ കൂട്ടുപിടിച്ച് അതിനെതിരെ നീങ്ങിയെങ്കിലും സ്വാമികള്‍ വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു. ഒരുവേള സന്യാസം വിസ്‌മരിച്ച് കായികമായി പോലും നേരിടാന്‍ സ്വാമികള്‍ തയ്യാറായി. ഒടുവില്‍ ഒരു
ഏകാന്ത പാഥികനെപ്പോലെ ലോകമെമ്പാടും പാഞ്ഞു നടന്ന് ഹൈന്ദവ ധ്രുവീകരണത്തിന്റെ പ്രത്യാശയും ദീപനാളവുമായി മാറുകയായിരുന്നു ജഗദ്‌ഗുരു. നന്തനും നാഥനുമില്ലായിരുന്ന ഹൈന്ദവ മതത്തിന് താങ്ങും തണലുമേകി അധഃപതനത്തിന്റെ അഗ്നിയില്‍ നിന്നും സ്‌ഫുടം ചെയ്‌ത് നിലനിറുത്തിയ സന്യാസിശ്രേഷ്‌ഠനായി ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതികള്‍. ഹിന്ദുമതത്തില്‍ നവോത്ഥാനത്തിന്റെ സംപൂര്‍ണത പൂര്‍ത്തീകരിക്കും മുന്‍പായിരുന്നു ജഗദ്‌ഗുരു മഹാസമാധിസ്ഥനായി തീര്‍ന്നത്. ശേഷിച്ചവ നിവര്‍ത്തിക്കുവാന്‍ പിന്നാലെ സംപൂജ്യരായി അവരോധിതരായവര്‍ ശ്രമിക്കട്ടെ എന്നതാവും ആ മഹാസമാധിയുടെ അര്‍ത്ഥമെന്ന് നമുക്ക് വിശ്വസിക്കാം. അതിനു വേണ്ടിയാണ് ജഗദ്‌ഗുരു തന്നെ മുന്‍കൈയെടുത്ത ചേങ്കോട്ടുകോണം ശ്രീരാമദാസമഠത്തിന് സമീപത്തായി ജ്യോതിക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സ്വാമികള്‍ തുടക്കം കുറിച്ചത്. അതും അപൂര്‍ണാവസ്ഥയിലാണ്. ഹൈന്ദവ നവോത്ഥാനത്തിന്റെ അതിമഹത്തും അതിബൃഹത്തുമായ സിമ്പലായി ആ ജ്യോതിക്ഷേത്രസമുച്ചയം എന്നുമെന്നും പ്രോജ്വലിക്കട്ടെ എന്ന സന്ദേശമാകും ജഗദ്‌ഗുരു വിഭാവനം ചെയ്‌തത്.
ശ്രീരാമദാസമഠവും ചിത്തന്‍ സ്വാമികളും
ശ്രീരാമദാസ മഠവുമായിട്ടുള്ള എന്റെ ബന്ധം യാദൃശ്ചികമായിരുന്നു. ആധുനിക കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ ശംഖധ്വനി മുഴക്കിയെത്തിയ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയെക്കുറിച്ച് ആദ്യമായി കേട്ടത് എന്റെ നാട്ടുകാരനും സതീര്‍ത്ഥ്യനുമായിരുന്ന ചിത്തന്‍സ്വാമിയില്‍ നിന്നാണ്. ചിത്തന്റെ പുരയിടത്തിലെ കുടികിടപ്പുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു അന്ന് ആശ്രമത്തിന്റെ ചാര്‍ജു വഹിച്ചിരുന്ന ചിത്തന്‍ സ്വാമിയെ തേടി ഞാന്‍ ആദ്യമായി ചേങ്കോട്ടുകോണം ശ്രീരാമദാസമഠത്തില്‍ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ മദ്ധ്യത്തില്‍ എത്തിയത്. അന്നവിടെ ജഗദ്‌ഗുരു സ്വാമിസത്യാനന്ദ സരസ്വതികള്‍ ഇല്ലായിരുന്നു. സ്വാമി അന്ന് ഉത്തരേന്ത്യന്‍ പര്യടനത്തിലോ മറ്റോ ആയിരുന്നു. ചിത്തന്‍സ്വാമികളുമായിട്ടുണ്ടായ സംഭാഷണത്തിലാണ് ശ്രീരാമദാസമഠത്തിന്റെ മഠാധിപതി ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതികളെക്കുറിച്ചറിയാന്‍ ഇടയായത്. അന്ന് ചിത്തന്‍ എന്നോട് പറഞ്ഞു `മണിയന്‍ സ്വാമികള്‍ ഉള്ളപ്പോള്‍ വന്ന് ഒന്നുകാണണം. അന്ന് അവിടെ യാത്രപറഞ്ഞതില്‍ പിന്നെ ആ കാര്യം സാധിച്ചിട്ടില്ലെന്നു മാത്രമല്ല മരണാന്ത്യത്തോളം ചിത്തന്‍ സ്വാമിയെ കാണാനും സാധിച്ചില്ല. ഇതിനിടെ ചിത്തന്‍ സ്വാമികള്‍ ശ്രീരാമദാസമഠം വിട്ട് അമ്മ ഗൃഹമായ ഓവര്‍ബ്രിഡ്‌ജിന് സമീപം താമസിക്കുകയും ചെയ്‌തതായി ഞാനറിഞ്ഞു.
ജഗദ്‌ഗുരു സ്വാമിസത്യാനന്ദ സരസ്വതികളുമായി ആദ്യ കൂടിക്കാഴ്‌ച
ഇതിനകം തന്നെ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതികളെക്കുറിച്ച് ഒട്ടേറെകേട്ടു. ഹൈന്ദവ ജനതയുടെ നവോത്ഥാന കാര്യങ്ങളുമായി സ്വാമിജി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 1586-ല്‍ ശംഖുമുഖം കടല്‍പ്പുറത്ത് അന്ന് കേരളം സന്ദര്‍ശിച്ചിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്ക് പ്രസംഗിക്കുന്നതിന് ഒരു വേദി പണിതിരുന്നു. എന്നാല്‍ പ്രസംഗം കഴിഞ്ഞിട്ടും പാപ്പാ വേദി പൊളിക്കാതെ നിത്യസ്‌മാരകമാക്കുവാന്‍ ക്രൈസ്‌തവര്‍ ശ്രമം തുടരുന്നതിനിടെ സ്വാമികള്‍ ഒരുള്‍ വിളിപോലെ രംഗത്തെത്തി. പാപ്പാ വേദി പൊളിക്കാന്‍ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതികള്‍ നടത്തിയ പ്രക്ഷോഭമാണ് സ്വാമികളെ ഏറെ ശ്രദ്ധേയനാക്കിയത്. ആ പ്രക്ഷോഭം പാപ്പാവേദി പൊളിച്ചു നീക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നില്ല. കേരളത്തെ ആകെ തന്നെ ഇളക്കിമറിക്കാന്‍ പോന്നതായിരുന്നു ആ പ്രക്ഷോഭം. പിന്നീട് സ്വാമികള്‍ ലക്ഷ്യമിട്ടിരുന്ന ഹൈന്ദവ ഏകീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നും തുടക്കം കുറിച്ച ജ്യോതിയാത്രകള്‍ കേരളത്തിലുടനീളം സഞ്ചരിക്കുമായിരുന്നു. ജ്യോതിയാത്രയുടെ സമാപനവേളയില്‍ 9 ദിവസം നീണ്ടുനില്‌ക്കുന്ന ഹിന്ദുമത മഹാസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുക പതിവാക്കി. ഈ മഹാസമ്മേളനകാലത്ത് ജാതിക്കതീതമായി ചിന്തിച്ചിരുന്ന സ്വാമികള്‍ ആള്‍ കേരള പുലയര്‍ മഹാസഭെക്കൂടി ഉള്‍ക്കൊള്ളാന്‍ കാട്ടിയ ആര്‍ജ്ജവം മറ്റൊരു ഹൈന്ദവ സമ്മേളനത്തിലും കേട്ടുകേള്‍വിയില്ലാത്ത ഒന്നാണ്. ചെറുകോല്‍പ്പുഴ ഹിന്ദു സമ്മേളനത്തില്‍ പോലും പുലയരുടെ പ്രതിനിധിയെ ഉള്‍ക്കൊള്ളാറില്ല. അങ്ങിനെ സമ്പൂര്‍ണ്ണമായ ഒരു ഹൈന്ദവ മഹാസമ്മേളനമാണ് സ്വാമികള്‍ സംഘടിപ്പിച്ചിരുന്നത്. ഈ സമ്മേളന കാലത്താണ് ആള്‍കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി ടി.എ.ഭാസ്‌കരനുമൊന്നിച്ച് ജില്ലാ പ്രസിഡന്റായ ഞാനുമൊത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് എനിക്ക് ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതികളെ നേരില്‍ കാണുവാനും പരിചയപ്പെടുവാനും സാധിച്ചത്. സ്വാമികള്‍ ഇങ്ങനെ പറഞ്ഞു. `ഞാന്‍ കേട്ടിട്ടുണ്ട്. ഒരു മഹാനുണ്ടല്ലോ കൂടെ. ഉന്നതനായി തീരും’ ഞാന്‍ ആ പാദങ്ങളില്‍ തൊട്ടു പ്രണമിച്ചു. അന്ന് സ്വാമികള്‍ നടത്തിയ രണ്ടര മണിക്കൂര്‍ പ്രഭാഷണം എന്നെ സ്വാമികളുടെ ആരാധകനാക്കി മാറ്റിയിരുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‌ക്കുന്ന വാക് ധ്വാരണി, അണമുറിയാതെ അനര്‍ഗ്ഗളം ഒഴുകുന്നത് സരസ്വതികളുടെ മാത്രം പ്രത്യേകതയാണ്. വേദങ്ങളും തത്വസംഹിതകളും എല്ലാമെല്ലാം ആ പ്രസംഗങ്ങളില്‍ പ്രതിധ്വനിച്ചെത്താറുണ്ട്. ആ കാഷായ വാസ്‌ത്രങ്ങളില്‍ ജീവിക്കുന്ന സ്വാമികളില്‍ മനുഷ്യനന്മയുടെ ബഹിര്‍ സ്‌പുരണങ്ങളുണ്ട്. അനാവരണാവൃതമായ സ്‌നേഹവായ്‌പുമുണ്ട്. ഒരിക്കല്‍ അടുത്തു കഴിഞ്ഞാല്‍ പിന്നെ മറക്കാന്‍ കഴിയാത്തത്ര ബന്ധുത്വം ജനിപ്പിക്കുന്ന അലൗകികമായ എന്തോ ഒന്ന് സ്വാമികളുടെ സാമീപ്യത്തിനായി കൊതിപ്പിക്കും. അങ്ങിനെയാണ് ഞാനുമൊടുവില്‍ മഹാസമാധിക്കുമുന്‍പ് സ്വാമികളുടെ `പുണ്യഭൂമി’ ദിനപ്പത്രത്തില്‍ എത്തിയത്. ഞാനെഴുതുന്ന ലേഖനങ്ങള്‍ സ്വാമികള്‍ക്ക് വളരെ ഇഷ്‌ടമായിരുന്നുവെന്ന് കേട്ടിരുന്നു.
ഓരോ ജന്മത്തിന്റെയും കര്‍മ്മാനുഷ്‌ഠാനം
വെറും സ്വാമിമാരെപ്പോലെ സന്യാസവും ജപവുമായി ജീവിതം പാഴാക്കാനല്ല സത്യാനന്ദസരസ്വതികള്‍ ശ്രമിച്ചത്. താനെന്തിനാണ് ഭൂമിയില്‍ ജാതനായത് ആ ജന്മസാഫല്യം നിര്‍വഹിക്കാതെ ഒരാള്‍ക്കും ഭൂമിയില്‍ നിന്നും വേര്‍പിരിയാനാവില്ല. ഓരോ ജന്മത്തിന്റെയും കര്‍മ്മം അനുഷ്‌ഠിക്കണം. ആ കര്‍മ്മാനുഷ്‌ഠാന വിഷയത്തില്‍ ദൃഢവൃതക്കാരനായിരുന്നു ജഗദ്‌ഗുരു. ചില സ്വാമിമാര്‍ അല്‌പമാത്ര അറിവു നേടിക്കഴിഞ്ഞാല്‍ പിന്നെ ചെപ്പടി വിദ്യകള്‍ കാട്ടി ജനങ്ങളെ വിശ്വാസത്തിന്റെ പേരില്‍ പറ്റിക്കുകയും പ്രതിഫലം പറ്റി തടിച്ചു കൊഴുക്കുകയും ചെയ്യും. പക്ഷെ സത്യാനന്ദസരസ്വതികള്‍ ഇവരില്‍ നിന്നെല്ലാം ഭിന്നനായിരുന്നു. തൈയ്‌ക്കാട് അയ്യാ സ്വാമികളും ശിഷ്യന്മാരായ ചട്ടമ്പിസ്വാമികളും, ശ്രീനാരായണ ഗുരുവും ചെയ്‌തതെന്താണ്. അയ്യാഗുരു ലോകനന്മയ്‌ക്കായി ശിഷ്യഗണങ്ങളെ സജ്ജരാക്കിയപ്പോള്‍ ചട്ടമ്പിസ്വാമികള്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ സാമൂഹ്യനവോത്ഥാനത്തിന് ശ്രമിച്ചു. ശ്രീനാരായണ ഗുരു സവര്‍ണ അതീതികള്‍ക്കെതിരെ ആദ്ധ്യാത്മിക ചിന്തയിലൂടെ സാമൂഹ്യമാറ്റത്തിനായി യത്‌നിച്ചു. പക്ഷെ സത്യാനന്ദസരസ്വതികള്‍ അനീതിക്കും അക്രമത്തിനുമെതിരെ ജനമദ്ധ്യത്തില്‍ ഇറങ്ങി ശക്തിയായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തു. അതിലൂടെ ഹൈന്ദവ നവോത്ഥാനത്തിന് നാന്ദി കുറിക്കുകയായിരുന്നു. സാമൂഹ്യ ചുറ്റുപാടില്‍ സംഭവിക്കുന്ന സമകാലീന പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു സ്വാമികള്‍ ശ്രദ്ധേയനായി മാറിയത്. ക്ഷേത്രധ്വംസനം, കൂട്ടമതം മാറ്റം, ദേവസ്വം ഭരണത്തിലെ അഴിമതികള്‍, ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം നിതാന്ത ജാഗ്രത പുലര്‍ത്തുകയും അവയ്‌ക്കെതിരെ അടരാടുകയും ചെയ്‌തു. ജഗദ്‌ഗുരു സ്വാമിസത്യാനന്ദ സരസ്വതികളുടെ ജനനം തന്നെ ഒരു നിയോഗമായിരുന്നു. ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദരില്‍ നിന്നും പകര്‍ന്നു ലഭിച്ച ജ്ഞാനസൗഭാഗ്യം തന്റെ എല്ലാ കല്‌പിത ഉയര്‍ച്ചകള്‍ക്കും സല്‍പ്രവര്‍ത്തനങ്ങള്‍ക്കും ഗുരുസ്ഥാനിയമായി ഭവിച്ചു. സല്‍ഗുരുവിന്റെ നിയോഗപ്രകാരമായിരുന്നു സ്വാമിസത്യാനന്ദസരസ്വതികളുടെ ജീവിതത്തിലെ കര്‍മ്മമണ്ഡലം വ്യാപരിച്ചത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തുടങ്ങിയ ഹൈന്ദവമതത്തിലെ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അന്ത്യകാലത്തോളം സ്വാമിജി പിന്‍തുടര്‍ന്നിരുന്നു. വേണ്ടിവന്നാല്‍ കാഷായധാരിയായി പ്രക്ഷോഭണത്തിനിറങ്ങാനും സത്യാനന്ദസരസ്വതികള്‍ സന്നദ്ധനായിരുന്നു. മറ്റ് സന്യാസിശ്രേഷ്‌ഠന്മാരില്‍ നിന്നും സ്വാമിജിയെ വേര്‍തിരിക്കുന്ന ഘടകവും വേറൊന്നല്ല. നാം ജീവിക്കുന്ന കാലത്തിന്റെ സ്‌പന്ദനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനുള്ള സന്മനസ്സ് അതായിരുന്നു ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതികള്‍. 1987-ലെ ചെട്ടിക്കുളങ്ങര നടന്ന വെടിവെയ്‌പിലും, 1992-ലെ പൂന്തുറ വര്‍ഗ്ഗീയ കലാപത്തിലും, 1999-ലെ ക്ഷേത്രാക്രമണ സംഭവത്തിലും സ്വാമിജി മറയില്ലാതെ ഇടപെടുകയും, പാവപ്പെട്ടവര്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്തുകയും അവര്‍ക്ക് വേണ്ടതായ ആശ്വാസ നടപടികള്‍ സ്വീകരിക്കാനും അമാന്തിച്ചു നിന്നില്ല. സന്യാസമെന്നത് ദൈവവേല മാത്രമായിരുന്നില്ല മാനവസേവ കൂടിയാണെന്ന സത്യം പ്രാബല്യത്തില്‍ വരുത്തിയ ജഗദ്‌ഗുരു ആയിരുന്നു സത്യാനന്ദസരസ്വതികള്‍. ഹൈന്ദവ നവോത്ഥാനത്തിനും ഏകീകരണത്തിനും ഈ കാലഘട്ടത്തില്‍ ജനതാ മദ്ധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുള്ള ഒരു സന്യാസിശ്രേഷ്‌ഠന്‍ സത്യാനന്ദ സരസ്വതികളല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാട്ടാനില്ല. ഹിന്ദു ഐക്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന് ജില്ലകള്‍ തോറും സ്വാമിജി പര്യടനം നടത്തി. ശിഥിലീകരിക്കപ്പെടുന്ന ഹിന്ദുത്വത്തെ തട്ടി ഉണര്‍ത്താന്‍ രാവും പകലും ഉണര്‍ന്നിരുന്നു പ്രവര്‍ത്തിച്ച സ്വാമികള്‍ക്കു പകരം മറ്റൊരു സ്വാമികളില്ല. അതിനുദാഹരണമാണ് താഴെ പറയുന്ന സംഭവ പരമ്പരകള്‍. പൂന്തുറ വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ഏകീകരണ ശ്രമങ്ങള്‍ ഏറെയും നടന്നിരുന്നത്. ഓരോ യോഗത്തിലും സ്വാമികള്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശക്തിയായി ഉറച്ചുനിന്നു. ഒടുവില്‍ കിഴക്കേക്കോട്ടയില്‍ നിന്നും ചരിത്രത്തെ ത്രസ്സിപ്പിച്ചുകൊണ്ട് കാഷായ വസ്‌ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് സ്വാമികള്‍ പ്രകടനമായി കേരളത്തിന്റെ ഭരണ ശിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേയ്‌ക്കു മാര്‍ച്ചു നടത്തി. മുഖ്യമന്ത്രിയെ കണ്ട് ഭീമഹര്‍ജി സമര്‍പ്പിച്ചു. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രിക്ക് ജസ്റ്റിസ് അരവിന്ദാക്ഷന്‍ മേനോനെ കമ്മീഷനായി നിയമിക്കേണ്ടി വന്നു. അധികാര കേന്ദ്രത്തെ തട്ടിയുണര്‍ത്തിയ സ്വാമികള്‍ പിന്നീട് പ്രതികരിച്ചത് 1983-ല്‍ ശബരിമല പൂങ്കാവനമായ നിലയ്‌ക്കലില്‍ കുരിശ് സ്ഥാപിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാണ്. ഹൈന്ദവ വീര്യത്തിന്റെ നെരിപ്പോട് നെഞ്ചിലേറ്റിയ സ്വാമികള്‍ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതുകയായിരുന്നു. ഒടുവില്‍ ക്രൈസ്‌തവര്‍ക്ക് കുരിശുനാട്ടാന്‍ മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടി ശാശ്വത പരിഹാരം കണ്ടെത്തി. ആഗോള ഹൈന്ദവ ധ്രുവീകരണത്തിന്റെ പ്രത്യാശയും ദീപനാളവുമായി പ്രോജ്ജ്വോലിച്ചിരുന്ന ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതികളുടെ സ്‌മരണ എക്കാലത്തും പ്രസക്തമാണ്. സാമൂഹ്യ നവോത്ഥാനത്തിന്റെ പടഹ ധ്വനിയായി ഹൈന്ദവരില്‍ പടര്‍ന്നു കയറിയ സ്വാമിജിയുടെ പ്രത്യാശ നിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ വരും തലമുറകള്‍ക്കെന്നും ആശയും പ്രത്യാശയുമായി പ്രോജ്ജ്വലിക്കട്ടെ.












