അദ്ധ്യായം – 2
ഗുരുശിഷ്യബന്ധം
ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
ഗുരുമുഖത്തുനിന്നാണ് ആദിമകാലംമുതല്‍ വേദാന്തവിദ്യ പഠിച്ചുപോരുന്നത്. ഇന്നും അതു അങ്ങനെയേ സാദ്ധ്യമാകൂ. ആചാര്യനെ ഒഴിവാക്കി പുസ്തകങ്ങളെമാത്രമാശ്രയിച്ച് വേദാന്തം പഠിക്കാനുള്ള ശ്രമം വിഫലം തന്നെ. ചിലപ്പോള്‍ അതു വിപരീതഫലം ഉളവാക്കിയെന്നും വരും. മഹാചാര്യന്‍മാര്‍ എഴുതിവച്ച മഹാഗ്രന്ഥങ്ങളെ അവയുടെ അന്തസ്സാരമറിയാതെ തെറ്റായി വ്യാഖ്യാനിച്ചുകൂട്ടിയ പാശ്ചാത്യപണ്ഡിതരും അവരെ അനുകരിച്ച് അബദ്ധമെഴുന്നള്ളിക്കുന്ന പൗരസ്ത്യബുദ്ധിജീവികളും ഇന്നു ധാരാളമുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന നാടന്‍ ചൊല്ലിനെ ദൃഷ്ടാന്തീകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഏതാനും കുറെ ആശയങ്ങള്‍ തലച്ചോറിനുള്ളില്‍ കുത്തിത്തിരുകുന്നതല്ല വേദാന്താഭ്യസനം. മനസ്സിനും ബുദ്ധിക്കും അപ്രാപ്യമായ പരമാത്മതത്ത്വത്തെ പ്രത്യക്ഷാനുഭവത്തിലെത്തിക്കാനുള്ള പാഠ്യക്രമമാണ് ആ സാധന. ഒരു വിളക്കില്‍നിന്നു വേറൊന്നിലേക്കെന്നപോലെ ആത്മാനുഭൂതിയുടെ തീജ്ജ്വാല പകരുന്ന പ്രക്രിയയാണത്. ഭംഗിയായി അതു നടക്കണമെങ്കില്‍ ആത്മാനുഭവംനേടിയ ഒരാളുടെ സഹായം വേണം. അദ്ദേഹമാണ് ഗുരു. ഹിമാലയത്തില്‍നിന്ന് ഗംഗാനദിയെന്നപോലെ ഗുരുവില്‍നിന്നു ശിഷ്യനിലേക്ക് ജ്ഞാനസിന്ധു ഒഴുകിയെത്തണം.
വേദാന്തഗ്രന്ഥങ്ങളുടെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാനും ഗുരുപദേശം വേണം. ദൈനംദിനവ്യവഹാരങ്ങളില്‍ നാമുപയോഗിക്കുന്ന സാധാരണപദങ്ങള്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിഷ്‌കൃഷ്ടമായ ചില അര്‍ത്ഥത്തില്‍ പ്രയോഗിക്കാറുണ്ട്. അവയെ സാങ്കേതിക പദങ്ങളെന്നു വിളിക്കുന്നു. ഒരേ പദം തന്നെ ഭിന്ന ശാസ്ത്രങ്ങളില്‍ വ്യത്യസ്താര്‍ത്ഥകമായ സാങ്കേതികശബ്ദമായി പ്രത്യക്ഷപ്പെടുന്നതും അപൂര്‍വ്വമല്ല. വേദാന്തശാസ്ത്രത്തിലും സാങ്കേതിക ശബ്ദങ്ങള്‍ ഏറെയുണ്ട്. അതറിഞ്ഞുവേണം അവയുള്‍ക്കൊള്ളുന്ന ആശയം മനസ്സിലാക്കാന്‍. ‘അജോfപിസന്നവൃയാത്മാ….’ എന്ന ഗീതാശ്ലോകത്തിലെ അജമെന്ന വാക്കിന് ആട് എന്നു അര്‍ത്ഥം പറയുന്നവര്‍ അബദ്ധന്മാരാണ്. ഭാഗ്യദോഷമെന്നു പറയട്ടെ മിക്കപാശ്ചാത്യപണ്ഡിതന്മാരുടെയും ആധുനിക ഭാരതീയ പണ്ഡിതന്മാരുടെയും വ്യാഖ്യാനങ്ങള്‍ ഇങ്ങനെ കീഴ്‌മേല്‍ മറിഞ്ഞു പോയിരിക്കുന്നു. ഈ അബദ്ധം പിണയാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ഗുരു ആവശ്യമായിത്തീരുന്നത്. വേദം ചൊല്ലാനും വ്യാഖ്യാനിക്കാനും ആചരിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ആചാര്യന്മാര്‍ എഴുതിവച്ചത് മേല്‍ച്ചൊന്ന വിപത്തില്‍നിന്നു അദ്ധ്യേതാവിനെ രക്ഷിക്കാനാണ്. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ് എന്നീ ആറു ശാസ്ത്രങ്ങളാണവ. അതനുസരിച്ച് പഠിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ട്. അതറിയുന്ന ആളാണു ഗുരു.
ഗുരുവിന്റെ ലക്ഷണം
ഗുരുവിനു മൂന്നു ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ശങ്കരാചാര്യസ്വാമികള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി അദ്ദേഹം സജ്ജനമായിരിക്കണം. രണ്ടാമതു മഹാത്മാവായിരിക്കണം. മൂന്നാമതു ദേശികനുമായിരിക്കണം. ഇങ്ങനെയുള്ള ആചാര്യനെ സമീപിച്ചുവേണം വേദാന്തവിദ്യ പഠിക്കേണ്ടത്.
എപ്പോഴും സത്തില്‍ സ്ഥിതിചെയ്യുന്ന ആളാണു സജ്ജനം. എന്താണു സത്ത്? ഭൂതം, വര്‍ത്തമാനം, ഭാവി എന്നു മൂന്നുകാലത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുന്നതേതോ അതാണു സത്ത്’. അങ്ങനെ നോക്കുമ്പോള്‍ നമുക്കു ചുറ്റുംകാണുന്ന പ്രപഞ്ചത്തില്‍ സത്തെന്നു പറയാവുന്നതായിട്ട് യാതൊന്നും തന്നെ ഇല്ല. എന്തെന്നാല്‍ എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും മഹാപര്‍വതങ്ങളും സമുദ്രങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മാറ്റത്തിനു വിധേയമാണ്. ഉണ്ട് എന്ന അവസ്ഥ, ജനിക്കുക, വളരുക, വളര്‍ച്ചയുടെ പരമാവധിയിലെത്തുക, ക്രമേണ ക്ഷയിക്കുക, നശിക്കുക എന്നീ മാറ്റങ്ങള്‍ എല്ലാറ്റിനുമുണ്ട്’ ഒന്നിനു അഞ്ചുദിവസമാണ് ആയുസ്സെങ്കില്‍ വേറൊന്നിന് അഞ്ചുവര്‍ഷം. പിന്നൊന്നിന് അമ്പതോ നൂറോ ആയിരമോ വര്‍ഷം. ഇത്രയേ ഉള്ളൂ വ്യത്യാസം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പോലും ഈ വ്യവസ്ഥയില്‍ നിന്നു മുക്തരല്ല. ആ നിലയ്ക്ക് ദൃശ്യപ്രപഞ്ചത്തില്‍ സത്യമായിട്ട് (മാറ്റമില്ലാത്തതായിട്ട്) യാതൊന്നും തന്നെ ഇല്ല. മാറിക്കൊണ്ടിരിക്കുന്നവയേ ഉള്ളൂ. അപ്പോള്‍ സത്യമായിട്ട് യാതൊന്നും തന്നെ ഇല്ല? അപ്പോള്‍ സത്യമായിട്ട് യാതൊന്നും തന്നെ ഇല്ലേ? ദൃശ്യപ്രപഞ്ചത്തിലില്ല. പക്ഷേ അതിന് അതീതമായ തലത്തില്‍ മാറ്റമില്ലാത്ത ഒരു വസ്തു ഉണ്ട്. അതാണു സത്ത് അഥവാ സത്യം. ഈ മാറ്റമെല്ലാം സംഭവിക്കുന്നത് മാറ്റമില്ലാത്ത ആ സത്യവസ്തുവിനെ ആധാരമാക്കിയാണ്. അതില്ലെങ്കില്‍ മാറ്റമേ ഉണ്ടാകുമായിരുന്നില്ല. മാറ്റമില്ലാത്തതുകൊണ്ട് ആ സത്യവസ്തുവിനു കാലത്തിന്റെ പരിമിതിയില്ല. എന്തെന്നാല്‍ കാലം മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാറ്റമില്ലെങ്കില്‍ കാലവുമില്ല. അക്കാരണത്താല്‍ തന്നെ സത്യത്തിനു ദേശത്തിന്റെ പരിമിതിയുമില്ല. കാലദേശാവധിഭ്യം നിര്‍മുക്തമെന്നു മേല്പത്തൂര്‍ നാരായണഭട്ടതിരി സ്തുതിക്കുന്ന ആ സത്യവസ്തുവാണ് ബ്രഹ്മം അല്ലെങ്കില്‍ പരമാത്മാവ്. അതില്‍ സ്ഥിതി ചെയ്യുന്ന, ഞാന്‍ ബ്രഹ്മം തന്നെയാണെന്നറിയുന്ന, ആളാണ് സജ്ജനം. ഗുരു സജ്ജനമായിരിക്കണം. വേദാന്തവിദ്യ ലക്ഷ്യമാക്കുന്നതു പരമാത്മജ്ഞാനമാകയാല്‍ അതു ഉറയ്ക്കാത്ത ആള്‍ എങ്ങനെയാണു ഗുരുവാകുക?
സജ്ജനത്തിനേ ഗുരുവാകാന്‍ കഴിയൂ. പക്ഷേ അതുകൊണ്ടുമാത്രം ഒരാള്‍ ഗുരുവാകാന്‍ യോഗ്യനാകുന്നില്ല. അദ്ദേഹം മഹാത്മാവുമാകണം. ഞാന്‍ പരബ്രഹ്മം തന്നെയാണെന്ന അനുഭവത്തിന്റെ ഉത്തുംഗമേഖലയില്‍ നില്‍ക്കുന്ന ആളാണു സജ്ജനം. ഈ പ്രപഞ്ചം യഥാര്‍ത്ഥമാണെന്നു വിശ്വസിക്കുന്ന ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് അദ്ദേഹത്തെ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുകയില്ല. അതുകൊണ്ട് താന്‍ നില്‍ക്കുന്ന ഉയര്‍ന്ന മേഖലയില്‍നിന്നു ശിഷ്യനു മനസ്സിലാകുന്ന തലത്തിലേക്ക് അദ്ദേഹം ഇറങ്ങിവരണം. സംശയങ്ങള്‍ ദൂരീകരിച്ച് അവിടെനിന്ന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോകണം. ഇതിനു തയ്യാറുള്ള സജ്ജനത്തെയാണു മഹാത്മാവെന്നു ശങ്കരാചാര്യസ്വാമികള്‍ വിശേഷിപ്പിക്കുന്നത്. കുരുക്ഷേത്രത്തിലെ പടക്കളത്തില്‍വച്ച് എന്തു ചെയ്യേണ്ടു എന്നറിയാതെ അമ്പും വില്ലുമുപേക്ഷിച്ചു വിലപിക്കുന്ന അര്‍ജ്ജുനനെ ആ അവസ്ഥയില്‍ നിന്ന് ആത്മജ്ഞാനത്തിന്റെ മഹാമേരുവിലേക്കാനയിച്ച കരുണാമയനായ ഭഗവാന്‍ ഇതിന് ഉദാഹരണമാണ്.
‘ഇഷ്ടോfസി മേ ദൃഢമിതി
തതോ വക്ഷ്യാമി തേ ഹിതം.’
ഇതാണ് ഗുരുവിന്റെ കാരുണ്യം.
സദ്ഗുരുവിനുണ്ടാകേണ്ട മൂന്നാമത്തെ ഗുണം ദേശികത്വമാണ്. വേദങ്ങളും ശാസ്ത്രങ്ങളും ഇതിഹാസ പുരാണാദികളും പഠിക്കാനും പഠിപ്പിക്കാനും ആചാര്യന്മാര്‍ പ്രാചീനകാലംമുതലേ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നെന്നു പറഞ്ഞല്ലോ. ആ സമ്പ്രദായത്തില്‍ വേദാദികള്‍ പഠിച്ചിട്ടുള്ള ആളും അതേ രീതിയില്‍ പഠിപ്പിക്കുന്ന ആളുമാണ് ദേശികന്‍.
Discussion about this post