ഡോ. എം.പി.ബാലകൃഷ്ണന്‍
സര്‍വ്വമതങ്ങളുടെയും സാരംഗ്രഹിച്ച മഹാത്മാക്കള്‍ക്ക് മത വിദ്വേഷമുണ്ടാവുകയില്ല. മനുഷ്യരെ ജാതിതിരിച്ച് കാണുകയുമില്ല.
ശ്രീനാരായണന്റെ സഹപാഠികളായിരുന്ന രണ്ടു യുവാക്കള്‍, പെരുന്നെല്ലി കൃഷ്ണന്‍വൈദ്യരും വെളുത്തേരി കേശവന്‍ വൈദ്യരും, ചട്ടമ്പിസ്വാമിയുടെ ശിഷ്യരായി. രണ്ടുപേരും പ്രശസ്ത വൈദ്യകുടുംബത്തിലെ അംഗങ്ങള്‍. തിരുവനന്തപുരം മണക്കാട്ടാണ് കൃഷ്ണന്‍വൈദ്യരുടെ വീട്. അസാധാരണമായ ആത്മബന്ധമായിരുന്നു പെരുന്നെല്ലിക്ക് സ്വാമിയുമായി ഉണ്ടായിരുന്നത്, പോയ ജന്മത്തിന്റെ തുടര്‍ച്ചപോലെ. വൈദ്യരുടെ അമ്മയ്ക്കാണെങ്കല്‍ സ്വന്തം മകനെക്കാള്‍ വാത്സല്യം സ്വാമിയോട്. ആ കുടുംബത്തിലെ ഒരംഗംപോലെതന്നെ സ്വാമികളും പെരുമാറി. കൃഷ്ണന്‍വൈദ്യരെ ‘എന്റെ കിട്ടന്‍’ എന്നല്ലാതെ സ്വാമി വിളിച്ചിട്ടില്ല.
‘ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ടതിനുശേഷം ‘നാണു ആശാനില്‍’ നിന്നു ‘നാണുഗുരു’ വിലേക്കുള്ള വളര്‍ച്ച ബഹുമാനാദരങ്ങളോടെ നോക്കിക്കണ്ടിരുന്നവരില്‍ ഒരാളായിരുന്നു പെരുന്നെല്ലി.’
വെളുത്തേരിയുടെ പ്രകൃതം വ്യത്യസ്തമായിരുന്നു. എങ്കിലും സ്വാമിയോടുള്ള സ്‌നേഹബഹുമാനങ്ങളില്‍ ഒട്ടും പിന്നിലല്ല. ഉരുക്കുപോലത്തെ ശരീരം, കായികാഭ്യാസി, ഗുസ്തിക്കാരന്‍, പിന്നെ നല്ല വൈദ്യനും. ഇരുവരിലും സമാനമായുണ്ടായിരുന്നത് കവിതാവാസനയായിരുന്നു. ദ്രുതകവിതാരചനയ്ക്കും ഇവര്‍ക്ക് സാമര്‍ത്ഥ്യമേറും.
ഒരിക്കല്‍ ചട്ടമ്പിസ്വാമികളോട് ആരോ ചോദിച്ചു. ‘പെരുന്നെല്ലി, വെളുത്തേരി, നാണുവാശാന്‍ – മൂവരും കവികളാണല്ലോ. സ്വാമിയുടെ അഭിപ്രായത്തില്‍ ഇവരിലാര്‍ക്കാണ് കവിത്വം കൂടുതല്‍?’
സ്വാമി പറഞ്ഞു.
‘ഇതു ഞങ്ങളെ തമ്മില്‍ പിണക്കാനുള്ള ചോദ്യമാണ്. പക്ഷേ സാക്ഷാല്‍ നാരദന്‍ വിചാരിച്ചാലും അതു നടക്കില്ല. ഞാന്‍ പക്ഷിയാണെങ്കില്‍ കിട്ടനും കേശവനും എന്റെ ഇരുപക്ഷങ്ങളാണ്. നാണന്‍ എന്റെ പ്രാണനും.
എന്നിട്ട് സ്വാമി ഇത്രകൂടി വിശദീകരിച്ചു. ‘ഋഷിയല്ലാത്തവന്‍ കവിയല്ല എന്നൊരു ചൊല്ലുണ്ട്. അതനുസരിച്ച് എന്റെ നാണനെ വെല്ലാന്‍ ഇന്നു ആരുമില്ല. കവിത്വസിദ്ധിയില്‍ ആദിശങ്കരന്റെ അനുഗ്രഹം ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അതു നാണനുതന്നെ. കുഴിമടിയന്മാരാണ് ഈ വൈദ്യശിങ്കങ്ങള്‍ രണ്ടും. ഇവരെ പ്രോത്സാഹിപ്പിക്കാനാണ് ഞാന്‍ കവിവേഷം കെട്ടുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് ഇരുവരും പ്രഗത്ഭ പണ്ഡിതന്മാരായിത്തീര്‍ന്നു. അനേകം വിദ്വാന്മാരെ വാദത്തില്‍ തോല്പിച്ചു. അതില്‍ പെരുന്നെല്ലിക്ക് കായികാഭ്യാസനിപുണനായ വെളുത്തേരിയെ അപേക്ഷിച്ച് സംസ്‌കൃതത്തിലും കാവ്യവേദാന്താദികളിലും പ്രാഗത്ഭ്യമേറും. ഇരുവരും സ്വാമിയില്‍ നിന്നാണ് ഇതെല്ലാം അഭ്യസിച്ചത്. രാത്രികാലങ്ങളില്‍ മൂവരുമൊന്നിച്ച് കടല്‍പ്പുറത്തോ മറ്റോ ചെന്നിരുന്ന് പുലരുവോളം കവിത ചൊല്ലും. ചില ദിവസങ്ങളില്‍ ശ്രീനാരായണനും ഒപ്പം കൂടും. ഉത്തമകാവ്യങ്ങളുടെ പാരായണം, വേദാന്തചര്‍ച്ചകള്‍, കായികാഭ്യാസ പരിശീലനം – ഇങ്ങനെ ആനന്ദമയങ്ങളായിത്തീരും ആ ദിവസങ്ങള്‍. പെരുന്നെല്ലിയും സ്വാമികളും ചേര്‍ന്ന് അനേകം കൂട്ടുകവിതകളും രചിച്ചിട്ടുണ്ട്. ഒരിക്കല്‍ നെയ്യാറ്റിന്‍കര നിന്ന് തിരുവനന്തപുരം വരെ നടക്കുന്നതിനിടയില്‍ ഇരുവരുമായി ഇങ്ങനെ നൂറുശ്ലോകങ്ങള്‍ ഉണ്ടാക്കിച്ചൊല്ലിയത്രെ! ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം ഒരാള്‍; ഉത്തരാര്‍ദ്ധം മറ്റേയാള്‍. പ്രാസം ‘ഹ’ അങ്ങനെ ശതകം! അതെല്ലാം നിമിഷകവിതകളാകയാല്‍ നമുക്കു കിട്ടാതെ പോയി. ഇവര്‍ അന്യോന്യം എഴുതിയിരുന്ന കത്തുകളും കവിതയിലായിരുന്നു. അവയില്‍ ഒന്നുരണ്ടെണ്ണം കിട്ടിയിട്ടുണ്ട്. സ്വാമികള്‍ തിരുവനന്തപുരം വിട്ട് മൂവാറ്റുപുഴയില്‍ താമസിച്ച കാലത്ത് പെരുന്നെല്ലി അവിടുത്തേക്കയച്ച ഒരു കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.
‘ഉണ്ണാതെ കണ്ടിരിക്കാ, മുഡുനിര പരിചോ-
ടെണ്ണിവയ്ക്കാ, മൊരിക്കല്‍
കണ്ണും പൂട്ടാതിരിക്കാമിരവുപകലു,ഞാനു-
ണ്ണിമാരെ ത്യജിക്കാം,
കുന്നോരോന്നായശേഷം ചുറുതിയൊടൊരുചു-
മ്മാടുമില്ലാതെടുക്കാം.
കണ്ണാണേ കാല്‍മണിക്കുറപി തിരുകഥ കേള്‍-
ക്കാതിരിപ്പാന്‍വഹിക്കാ.’
ഇതിനു മറുപടിയായി സ്വാമികള്‍ എഴുതിയ കത്തിലെ ഒരു ശ്ലോകം കൂടി കാണിക്കാം.
‘ഏറെത്താമസിയാതെവന്നു തവമെയ് കെട്ടിപ്പുണര്‍ന്നെങ്കിലേ
നീറീടും മനമാറുകൊള്ളു സതതം കൂറുള്ളമാറുള്ളയേ
ആറും കായലുമൊക്കെ നീന്തിവരുവാനേറ്റം പ്രയാസം നമു-
ക്കാറുണ്ടത്ര കുളിപ്പതിന്നു നിറയെ ച്ചോറും ഭുജിക്കാമെടോ.’
സംസ്‌കൃതത്തിലായാലും മലയാളത്തിലായാലും സ്വാമിക്കു കവിത എപ്പോള്‍ വേണമെങ്കിലും വരും. തന്റെ സുഹൃത്തൊരാള്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തോറ്റു ദുഃഖിതനായി വിധിയെ പഴിച്ചതറിഞ്ഞ് സ്വാമി അയാളെ ആശ്വസിപ്പിക്കാനെഴുതി.
‘ദൈവത്തെപ്പഴിചൊല്ലിടുന്നതു മഹാഭോഷത്തമാണോര്‍ക്കണം.
സര്‍വ്വത്തിന്നുമൊരാശ്രയം തദിതരം മറ്റൊന്നുമുണ്ടോ സഖേ?
ദുര്‍വ്യാപാരമനസ്സു വല്ല കഴുവിന്മേലും പിടിച്ചേറ്റി വി-
്ട്ടാവോ ദുഃഖമകപ്പെടുമ്പൊളറിവുണ്ടായാല്‍ പുനഃ കിംഫലം?’
പക്ഷേ അദ്ദേഹം മറ്റൊന്നും എന്നപോലെ കവിയശസ്സും ആഗ്രഹിച്ചില്ല. പെരുന്നെല്ലിയുടെ മരണശേഷം സ്വാമികള്‍ കവിത രചിച്ചിട്ടില്ല.
‘കേശവന്‍, കിട്ടന്‍ എന്നു രണ്ടു പക്ഷങ്ങള്‍ പോയ വാസരംതൊട്ട് കവിവേഷം ഞാന്‍ കെട്ടിവച്ചു’.
സത്യത്തില്‍, അതിനെക്കാളുപരിയായി മഹത്തായൊരു ലക്ഷ്യം ദീര്‍ഘവീക്ഷണപടുവായ ആ മഹാത്മാവ് ഇതിലൂടെ സാധിച്ചു. കൃഷ്ണനും കേശവനും അക്കാലത്ത് താണജാതിയായി ഗണിച്ചിരുന്ന ഈഴവജാതിയില്‍പെട്ടവരാണല്ലോ. അവരുമായി പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥബന്ധത്തിലൂടെ അന്നു നിലനിന്നിരുന്ന ജാതിപരമായ ഉച്ചനീചത്വത്തിനെതിരെ നടത്തിയ ശക്തമായ വെല്ലുവിളിയായിരുന്നു അത്. പ്രസംഗംകൊണ്ടല്ല പ്രവൃത്തികൊണ്ടുള്ള വെല്ലുവിളി. അതുകൊണ്ടാണ് ‘ജാതി വിചാരിക്കരുത്, ചോദിക്കരുത്, പറയരുത്’ എന്നു ശ്രീനാരായണഗുരുദേവന്‍ പറയുന്നതിനുമുമ്പുതന്നെ ഭട്ടാരകമുനികള്‍ അങ്ങനെ ജീവിച്ചുകാണിച്ചുകൊടുത്തു എന്ന് ആധുനികനായ ഒരു ചിന്തകന്‍ പ്രസ്താവിച്ചത്.
Discussion about this post