കീവ്: ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു മലേഷ്യയിലെ ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണസംഭവത്തില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായത്തോടെ റഷ്യന്‍ അനുകൂല വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്ന യുക്രെയ്ന്‍ ആരോപണം റഷ്യ നിഷേധിച്ചു. യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ യുക്രെയിന്റെ ആരോപണം നിഷേധിച്ചു. അതേസമയം തകര്‍ന്ന വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക് ബോക്‌സും രക്ഷാപ്രവര്‍ത്തകര്‍ യുക്രെയ്‌നില്‍ നിന്നു കണ്ടെടുത്തു. ആദ്യത്തെ ബ്ലാക് ബോക്‌സ് ഇന്നലെ കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാമിഡിമര്‍ പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ഫോണില്‍ സംസാരിച്ചു. സംഭവത്തില്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു. എയര്‍ ഇന്ത്യയും യൂറോപ്യന്‍ വിമാനക്കമ്പനികളായ എയര്‍ ഫ്രാന്‍സും ലുഫ്താന്‍സയും ട്രാന്‍സെയ്‌റോയും യുക്രെയ്‌നിനു മുകളിലൂടെ വിമാനം പറത്തുകയില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മലേഷ്യന്‍ വിമാനം തകര്‍ത്തതിനുനുപിന്നില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് യുക്രെയിനിന്റെ ദേശീയ സുരക്ഷാ മേധാവി വാലെന്റൈന്‍ നലിവായ്‌ഷെങ്കോ ആരോപിച്ചിരുന്നു. മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിക്ക് കാരണക്കാരായവര്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായും സുരക്ഷാ മേധാവി അറിയിച്ചു. ബുധനാഴ്ച ഒരു യുക്രെയ്ന്‍ വ്യോമസേനാ വിമാനത്തെ റഷ്യന്‍ വ്യോമസേനാവിമാനം വെടിവച്ചിട്ടിരുന്നു. 14-ാം തീയതി യുക്രെയ്ന്‍ വ്യോമസേനയുടെ എഎന്‍-24 ചരക്കുവിമാനത്തെയും വെടിവച്ചിട്ടിരുന്നു. ഇതേത്തുടര്‍ന്നു റഷ്യക്കെതിരേ പാശ്ചാത്യര്‍ സാമ്പത്തിക ഉപരോധം കര്‍ക്കശമാക്കിയതിനു പിന്നാലെയാണ് പുതിയ സംഭവം. യുക്രെയ്ന്‍ വിമതര്‍ക്കു റഷ്യ ടാങ്കുകളും മിസൈലുകളും ഉള്‍പ്പെടെ അത്യാധുനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തരയോഗം ഇന്നു യുക്രെയ്‌നില്‍ ചേരും. ബ്രിട്ടനാണ് രക്ഷാസമിതി ഉടന്‍ ചേരണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം, മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യയോ റഷ്യ പിന്തുണയ്ക്കുന്ന വിമതരോ ആണെന്ന ആരോപണത്തിനു പിന്നാലെ റഷ്യയ്‌ക്കെതി രെ കടുത്ത നടപടികള്‍ക്ക് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മുതിരാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കുക. ഇതേനിലപാട് തന്നെയാണ് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും സ്വീകരിച്ചിട്ടുള്ളത്.
Discussion about this post