ന്യൂഡല്‍ഹി: മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതി കേസ് സിബിഐക്കു വിട്ടുകൊണ്ടു സുപ്രീംകോടതി ഉത്തരവ്. ദുരൂഹമരണങ്ങളും നിയമന അഴിമതിയും അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണമെന്നു കോടതി ഉത്തരവിട്ടു. വ്യാപം കുംഭകോണത്തെക്കുറിച്ചും ദുരൂഹ മരണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്.
അന്വേഷണത്തിനു കോടതിയുടെ മേല്‍നോട്ടം വേണോയെന്നു സിബിഐ അറിയിക്കണം. കേസ് സിബിഐ തിങ്കളാഴ്ച ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറ്റോര്‍ണി ജനറലും മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനും സുപ്രീംകോടതിയെ അറിയിച്ചു.
കേസ് സുപ്രീംകോടതിക്കു വിട്ട് ഹൈക്കോടതി കൈകഴുകിയെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹൈക്കോടതി കേസില്‍ ഇടപെടേണ്ടതില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്യണമെന്ന ഹര്‍ജിയും ഒപ്പം പരിഗണിച്ച കോടതി മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും നോട്ടീസയച്ചു. ജൂലൈ 24-നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗും മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും നല്‍കിയതുള്‍പ്പെടെയുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അടുത്തിടെ വരെ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിന്ന വ്യാപം കേസ് രാജ്യവ്യാപകമായിത്തന്നെ ബിജെപിയെ സമ്മര്‍ദത്തിലാക്കിയതോടെയാണു സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറായത്.
മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷ ബോര്‍ഡ് (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) 2009ല്‍ നടത്തിയ നിയമന പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അഴിമതിയാണു വ്യാപം കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. പരീക്ഷ പോലും നടത്താതെ പല തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തിയതായും ആരോപണം. നിയമനങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ച് ഗവര്‍ണര്‍ രാം നരേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണസംഘം കേസെടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും മന്ത്രിമാരും കുഭകോണത്തില്‍ ഉള്‍പ്പെട്ടതായി ആരോപണം നേരിടുന്നുണ്ട്. കേസുമായി ബന്ധമുള്ള 46 പേര്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചതും വിവാദങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയാണ്.












