ബാംഗ്ലൂര്‍: പൊതുസ്‌ഥലം കയ്യേറി നിര്‍മിച്ച എല്ലാ ആരാധനാലയങ്ങളും ഡിസംബര്‍ 31നകം പൊളിച്ചുമാറ്റണമെന്നു കര്‍ണാടക സര്‍ക്കാര്‍. എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ബാധകമായ സുപ്രീം കോടതി ഇടക്കാല നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണു നീക്കം. സര്‍ക്കാര്‍ അനുവദിക്കുന്ന പാര്‍പ്പിട മേഖലകളില്‍ വിവിധ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഇനിമുതല്‍ പ്രത്യേകം സ്‌ഥലം അനുവദിക്കും. റോഡുകളിലേക്കു കയറിനില്‍ക്കുന്ന വിഗ്രഹങ്ങളും മറ്റും മാറ്റണമെന്നു സമുദായനേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയ ശേഷമാകും ആരാധനാലയങ്ങള്‍ പൊളിക്കുക. മഴവെള്ളച്ചാലുകള്‍ക്കു തടസ്സമായുള്ളവ പൊളിക്കും മുന്‍പു മുന്നറിയിപ്പുണ്ടാകില്ല.
പാര്‍ക്കുകളിലും മറ്റു പൊതുസ്‌ഥലങ്ങളിലുമുള്ള അനധികൃത ആരാധനാലയങ്ങള്‍പൊളിക്കുന്നതിന്റെ ചുമതല നഗരസഭാ കമ്മിഷണര്‍മാര്‍ക്കാണ്. ജനജീവിതത്തെ ബാധിക്കുന്നില്ലെന്ന വ്യവസ്‌ഥയില്‍ അനധികൃത നിര്‍മിതികള്‍ നിയമാനുസൃതം നിലനിര്‍ത്താന്‍ ഉദ്യോഗസ്‌ഥര്‍ക്കു വിവേചനാധികാരവുമുണ്ട്. പാര്‍ക്കുകളില്‍ ഒന്നിലേറെ ആരാധനാലയങ്ങളുണ്ടെങ്കില്‍ നിര്‍ബന്ധമായും പൊളിക്കണം. സി
കലക്‌ടര്‍മാര്‍ മൂന്നുമാസത്തിലൊരിക്കല്‍ നടപടികള്‍ പരിശോധിച്ച് ആഭ്യന്തര വകുപ്പിനു വിശദ റിപ്പോര്‍ട്ട് നല്‍കണം. പൊതുസ്‌ഥലം കയ്യേറിയുള്ള ആരാധനാലയ നിര്‍മാണം ഭാവിയില്‍ അനുവദിക്കരുതെന്നും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിരുന്നു. ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ 27നു വാദം തുടരും.












