ദില്ലി: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് കോടതി പറഞ്ഞു. ബിഹാര്‍ സര്‍ക്കാരിനൊപ്പം കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. മസ്തിഷ്‌കജ്വരം ബാധിച്ച് 149 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്.
കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരുകളോട് കോടതി ആവശ്യപ്പട്ടു. കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
പൂര്‍ണമായും സുഖപ്പെടാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.
Discussion about this post