ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറി ടോം ജോസിനു സുപ്രീം കോടതിയുടെ ശാസന. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നും ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസ് പരിഗണിച്ച ഉടനെ തന്നെ കോടതി ചീഫ് സെക്രട്ടറിയെ അന്വേഷിച്ചു. ചീഫ് സെക്രട്ടറി മുന്നോട്ട് വന്നപ്പോള്‍ ഫ്‌ളാറ്റ് എന്നു പൊളിക്കുമെന്നായിരുന്നു ആദ്യ ചോദ്യം. എത്രപേര്‍ പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നു എന്നറിയാമോ എന്നും ചീഫ് സെക്രട്ടറിയോടു ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക നാലു ഫ്‌ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കാന്‍ എത്ര സമയം വേണമെന്നു കോടതി ചോദിച്ചപ്പോള്‍ മൂന്നു മാസം വേണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ഇത് അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ക്കിടെ സര്‍ക്കാരിനു വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ഇടപെടുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു സമയം ആവശ്യമാണെന്നു കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനം പരിശോധിക്കേണ്ടി വരുമെന്നും കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി പറഞ്ഞു.
Discussion about this post