സംസ്‌ഥാനാനന്തര ബന്ധങ്ങള്‍ വ്യക്‌തമായെന്ന് കോടിയേരി
ന്യൂഡല്‍ഹി: പണം നല്‍കിയും വിവാഹത്തിലൂടെയും മതം മാറ്റിക്കൊണ്‌ട് 20 കൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌്‌ലിം രാജ്യമാക്കാനാണ് പോപ്പുലര്‍ ഫ്രണ്‌ട് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. പ ണവും ആയുധവും കൊടുത്തു വിരോധികളെ കൈയും കാലും വെട്ടി കൊലപ്പെടുത്താനും ഇക്കൂട്ടര്‍ പരിപാടിയിട്ടിരിക്കുകയാണെന്നു മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
തീവ്രവാദികളെ പിടിക്കാനെന്ന പേരിലുള്ള പോലീസ് നടപടികള്‍ നിരപരാധികളെക്കൂടി തീവ്രവാദികളാക്കില്ലേയെന്ന ഒരു പത്രലേഖകന്റെ ചോദ്യത്തിനു മറുപടിയായാണ് രാജ്യത്തെ നടുക്കുന്ന പ്രസ്‌താവന മുഖ്യമന്ത്രി നടത്തിയത്. തീവ്രവാദികളെ രക്ഷിക്കാന്‍ വേണ്‌ടിയുള്ള ചോദ്യമാണിതെന്നു പരിഹസിക്കാനും വി.എസ് മറന്നില്ല.
അധ്യാപകന്റെ കൈ വെട്ടിയതിനെക്കുറിച്ച് ഇവര്‍ പറയാന്‍ തയാറല്ല. കേരള പോലീസാണ് കൈ വെട്ടിയവരെ പിടികൂടിയത്. ആദ്യം എന്‍ഡിഎഫ് എന്ന പേരിലായിരുന്നു പ്രവര്‍ത്തനം. പിന്നീടു പേരു മാറ്റുന്നുണ്‌ട്. പണവും ആയുധവും കൊടുത്ത് കൊല്ലിക്കലും കൈവെട്ടും കാലുവെട്ടുമാണ് പരിപാടി- മുഖ്യമന്ത്രി വിശദീകരിച്ചു.
ഓഗസ്റ്റ് 15ന് ദേശീയവാദികള്‍ മാര്‍ച്ച് നടത്തുന്നതിന്റെ മറവില്‍ ഇവര്‍ പരേഡ് നടത്താനാണ് നോക്കിയത്. ഇതേക്കുറിച്ചു പോലീസിന് വിവരം കിട്ടിയതു കൊണ്‌ടാണ് പരേഡ് പലേടത്തും നിരോധിച്ചത്.
ദേശീയ വികസന സമിതി യോഗത്തില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇന്നലെ കേരള ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പോപ്പുലര്‍ ഫ്രണ്‌ടിനെതിരേ മുഖ്യമന്ത്രി അതീവ ഗുരുതരമായ കുറ്റപ്പെടുത്തല്‍ നടത്തിയത്.
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്‌ഥാനാനന്തര ബന്ധങ്ങള്‍ അന്വേഷണത്തിലൂടെ വ്യക്‌തമായതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ തിരുവനന്തപുരത്ത് അറിയിച്ചു. മുസ്‌ലിം വിഭാഗങ്ങളില്‍ മതവികാരം ഇളക്കി വിടുന്ന പ്രവര്‍ത്തനമാണു പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്.എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകളും പോപ്പുലര്‍ ഫ്രണ്ടിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ തീവ്രവാദ ഭീഷണി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാനത്തേക്ക് എത്തുന്ന വിദേശ പണത്തിന്റെ ഉപയോഗം സംബന്ധിച്ചു പരിശോധിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് അധികാരമില്ല. ഈ അധികാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടിന്റെ ചാരന്‍മാര്‍ പോലീസിലുണ്ടടന്ന് തെളിഞ്ഞാല്‍ അവര്‍ സര്‍വ്വീസിലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നിരോധിത സംഘടനയായ സിമിയാണോ പോപ്പുലര്‍ ഫ്രണ്ടടന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌സംശയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലീം വിഭാഗത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിക്കൊണ്ട് മറുവിഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്.പോലീസില്‍ ചേരിപ്പോര് ഉണ്ടടന്ന പ്രചാരണം തീവ്രവാദകേസുകളിലെ അന്വേഷണത്തെ ദുര്‍ബ്ബലപ്പെടുത്താനേ സഹായിക്കു.സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനത്തിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസും, നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിയും സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.












