ദില്ലി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 -ന് റഫാല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ കോടതിയില്‍ നിന്ന് മറച്ചു വച്ചു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. റിവ്യു ഹര്‍ജികളില്‍ പുന:പരിശോധനക്ക് ആവശ്യമായ ഒന്നുമില്ലെന്നും അതിനാല്‍ തന്നെ ആവശ്യം തള്ളുകയാണെന്നുമാണ് റഫാല്‍ റിവ്യു ഹര്‍ജിയിലെ വിധിയില്‍ പറയുന്നത്.
ഏപ്രില്‍ 10 -ന് ദി ഹിന്ദു പത്രം പുറത്ത് വിട്ട രേഖകള്‍ പരിശോധിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. രേഖകള്‍ ഔദ്യോഗിക രഹസ്യചട്ടത്തെ ലംഘിച്ചുകൊണ്ട് കൈക്കലാക്കിയതാണെന്നും, അതുകൊണ്ട് സാധുവായ ഒരു തെളിവായി കണക്കാക്കിക്കൂടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു. പ്രസക്തമായ തെളിവുകള്‍, കൈക്കലാക്കിയ മാര്‍ഗത്തിലെ നിയമവിരുദ്ധത, അതിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിന് വിഘാതമാകുന്നില്ല എന്ന ശ്രദ്ധേയമായ നിരീക്ഷണം, ഈ ഹര്‍ജി തള്ളുന്ന സമയത്ത് കോടതി നടത്തിയിരുന്നു. 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു.
എന്നാല്‍, വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്കിയ പ്രശാന്ത് ഭൂഷണ്‍ പ്രതിരോധമന്ത്രാലയത്തിന്റെ ചില രേഖകളും ഇതിനൊപ്പം നല്‍കി. മോഷ്ടിച്ച രേഖകള്‍ തെളിവായി അംഗീകരിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയ സുപ്രീം കോടതി പുനപരിശോധനയില്‍ തുറന്ന കോടതിയില്‍ വാദം കേട്ടു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് സര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
മേയ് 10നാണ് കേസ് വിധി പറയാന്‍ മാറ്റിവച്ചത്. റഫാല്‍ കേസ് പുനപരിശോധനയ്ക്ക് തീരുമാനിച്ച ദിവസത്തെ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലും വിധി വരാനുണ്ട്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ഹര്‍ജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുല്‍ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രാഹുല്‍ പിന്നീട് സത്യവാങ്മൂലം നല്കിയിരുന്നു.
Discussion about this post