ദില്ലി: ശബരിമല യുവതീപ്രവേശന വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിരിക്കുകയല്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ മാറ്റിവച്ചു.
യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കുന്നതുവരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും ചീഫ് ജസ്റ്റിസ് പറഞ്ഞു. പൊലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കും. വിശാല ബെഞ്ചിന്റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും ആണ് പരിഗണനക്ക് വന്നത്.
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.
Discussion about this post