തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (17/7/2020) 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇവരില്‍ 135 പേർ വിദേശത്ത് നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും. 42 പേരുടെ ഉറവിടം വ്യക്തമല്ല. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധിച്ചു. രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബി എസ് എഫ് 1,കെ.എസ്.എസ്.സി 7.
തിരുവനന്തപുരത്ത് ചില മേഖലയില്‍ അതീവഗുരുതര സാഹചര്യമാള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിക്കും. പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളില്‍ രണ്ടിടത്ത് സമൂഹവ്യാപനമാണ്. . പുല്ലുവിളയില്‍ 97 പേരെ പരിശോധിച്ചപ്പോള്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂന്തുറയില്‍ 50 പേരെ പരിശോധിച്ചപ്പോള്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കരിംകുളം പഞ്ചായത്തില്‍ ഇന്ന് രാവിലെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണാണ്. തൃശൂര്‍ പുല്ലൂരിലെ ഷൈജു കൊവിഡ് ബാധിച്ച് മരിച്ചു.14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ ഫലവും പോസിറ്റീവാണ്. എന്നാല്‍ ആത്മഹത്യ ആയതിനാല്‍ കൊവിഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആയി. രോഗം പോസിറ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെ. തിരുവനന്തപുരം-246, എറണാകുളം-115,ആലപ്പുഴ,പത്തനംതിട്ട-87, കൊല്ലം-47, കോട്ടയം-34, കോഴിക്കോട്,തൃശൂര്‍,കാസര്‍ഗോഡ്-32, പാലക്കാട് 31, വയനാട് 28,മലപ്പുറം 25, ഇടുക്കി 11,കണ്ണൂര്‍ -9.
സംസ്ഥാനത്ത് 133 പേര്‍ ഇന്ന് രോഗ മുക്തി നേടി.













