റിഗ: പ്രശസ്ത കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം.
കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ 20നാണ് ഇദ്ദേഹം ലാത്വിയില്‍ എത്തിയത്. ജുര്‍മാലയില്‍ വീട് വാങ്ങാനുള്ള ഉദ്ദേശത്തോടെയായിരുന്നു വരവ്. എന്നാല്‍ കോവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നു ലാത്വിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
മലയാളത്തിലെ സംവിധായകരെപ്പോലെ കേരളത്തിന് സുപരിചിതനായ വിദേശ ചലച്ചിത്ര സംവിധായകന്‍ എന്ന് കിം കി ഡുക്കിനെ വിശേഷിപ്പിക്കാം. കേരളത്തില്‍ അദ്ദേഹത്തിന് അത്രയേറെ ആരാധകരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ നിരന്തരസാന്നിധ്യമായ കിം കി ഡുക്കിന്റെ സിനിമകള്‍ക്ക് വിപുലമായ കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. 2013ല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു.
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിംഗ് എന്ന സിനിമയാണ് ഡുക്കിനെ കേരളത്തിലടക്കം പ്രശസ്തനാക്കിയത്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളുടെയും ചിത്രീകരണമാണ് ഡുക്കിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത.
തിരക്കഥാരചയിതാവായാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുന്നത്. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഡുക്കിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രവുമായി അദ്ദേഹം വരവറിയിച്ചു. കുറഞ്ഞ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
2004-ല്‍ ഡുക്ക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു.
Discussion about this post