തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി(86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10.45നാണ് അന്ത്യം സംഭവിച്ചത്. ബ്രോഭ്‌കോ ന്യുമോണിയയ്‌ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അവസാനം ജീവന്‍ നിലനിര്‍ത്തിയത്. സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. തികഞ്ഞ പ്രകൃതിസ്‌നേഹിയായിരുന്ന സുഗതകുമാരിയുടെ സംസ്കാരചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരത്തു നടക്കും.
1934 ജനുവരി മൂന്നിന് പത്തനംതിട്ട ആറന്‍മുളയില്‍ ജനിച്ച സുഗതകുമാരി, തത്ത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടി. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, കുട്ടികള്‍ക്കുള്ള ‘തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും ‘അഭയ’യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു.
സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി മഹത്തായ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.
ഭര്‍ത്താവ്: ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009ല്‍ അര്‍ഹയായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് (രാത്രിമഴ), ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് (അന്പലമണി), ആശാന്‍ സ്മാരക സമിതി (മദ്രാസ്) അവാര്‍ഡ് (കുറിഞ്ഞിപ്പൂക്കള്‍), വിശ്വദീപം അവാര്‍ഡ് (തുലാവര്‍ഷപ്പച്ച), വള്ളത്തോള്‍ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്‌കാരം, പനന്പിള്ളി പ്രതിഭാപുരസ്‌കാരം, സ്ത്രീശക്തി അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.
പ്രധാന കൃതികള്‍
കവിത: അന്പലമണി, കുറിഞ്ഞിപ്പൂക്കള്‍, രാത്രിമഴ, രാധയെവിടെ, ദേവദാസി, കൃഷ്ണകവിതകള്‍, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകള്‍ സന്പൂര്‍ണം, തുലാവര്‍ഷപ്പച്ച, കുടത്തിലെ കടല്‍, പൂവഴി മരുവഴി, സഹ്യഹൃദയം
ബാലസാഹിത്യം: വാഴത്തേന്‍, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകള്‍
ഉപന്യാസം: കാവു തീണ്ടല്ലേ…, മേഘം വന്നു തൊട്ടപ്പോള്‍, വാരിയെല്ല്, കാടിനു കാവല്‍, ഉള്‍ച്ചൂട്.














Discussion about this post