മുംബൈ: സ്വരമാധുരിയിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന ഇന്ത്യയുടെ വാനന്പാടി വിടപറഞ്ഞു. അന്തരിച്ച മഹാഗായിക ലതാമങ്കേഷ്‌കര്‍ക്കു മുന്നില്‍ ഹൃദയാഞ്ജലി അര്‍പ്പിച്ച് സംഗീതാരാധകര്‍. ഭാരതരത്‌നം നല്‍കി രാഷ്ട്രം ആദരിച്ച ലതാജിയുടെ ഭൗതികശരീരം ചിതയിലെരിഞ്ഞപ്പോള്‍ ആ നാദമാ ധുരി പുനര്‍ജനി തേടി ജനമനസുകളില്‍ നൊമ്പരമുണര്‍ത്തി.
ഇന്നലെ രാവിലെ എട്ടോടെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയിലായിരുന്നു ലതാ മങ്കേഷ്‌കറുടെ അന്ത്യം. 92 വയസായിരുന്നു. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ലതാ മങ്കേഷ്‌കറുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ വൈകുന്നേരം ആറരയ്ക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലതാ മങ്കേഷ്‌കറുടെ ബഹുമാനാര്‍ഥം രാജ്യമാകെ രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രണ്ടുദിവസം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. സംസ്ഥാനത്ത് ഇന്നും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ന് ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകില്ല.
മുപ്പത്തഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള ലതാ മങ്കേഷ്‌കറിന് സിവിലിയന്‍ ബഹുമതികളായ ഭാരതരത്‌നം, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍ എന്നിവയ്ക്കു പുറമേ ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡും ലഭിച്ചു. കൂടാതെ ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണറും ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടി.
1929 സെപ്റ്റംബര്‍ 28ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സംഗീതജ്ഞനായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തി മങ്കേഷ്‌കറുടെയും മകളായി ജനിച്ച ലതാ മങ്കേഷ്‌കര്‍, അച്ഛന്റെ മരണത്തെത്തുടര്‍ന്ന് 13-ാം വയസിലാണ് സംഗീതലോകത്തേക്കു പ്രവേശിക്കുന്നത്. ‘ഗജബാഹു’എന്ന മറാത്തി ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഒരു ഹിന്ദി ഗാനം ആലപിക്കുന്നത്.
പിന്നീട് അനില്‍ ബിശ്വാസ്, ശങ്കര്‍ ജയ്കിഷന്‍, നൗഷാദ് അലി, എസ്. ഡി. ബര്‍മന്‍, പണ്ഡിറ്റ് ഹുസന്‍ ലാല്‍ ഭഗത് റാം,ഹേമന്ത് കുമാര്‍, സലില്‍ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദന്‍ മോഹന്‍, റോഷന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍ തുടങ്ങി എ.ആര്‍. റഹ്മാന്‍ വരെയുള്ള സംഗീതസംവിധായകരുടെ ഗാനങ്ങള്‍ക്ക് നാദം പകര്‍ന്നു.
മലയാളത്തില്‍ രാമുകാര്യാട്ടിന്റെ ‘നെല്ല്’ എന്ന ചിത്രത്തില്‍ സലില്‍ചൗധരിയുടെ സംഗീതത്തില്‍ പാടിയ ‘കദളി ചെങ്കദളി’… എന്ന ഗാനം എവര്‍ഗ്രീന്‍ ഹിറ്റാണ്. ഏതാനും ഗാനങ്ങള്‍ക്കു സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖ വ്യക്തികള്‍ അനുശോചനം അറിയിച്ചു. ലതാ മങ്കേഷ്‌കറുടെ നിര്യാണം രാജ്യത്തിന് നികത്താനാകാത്ത ശൂന്യതയാണ് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വരും തലമുറ ലതാജിയെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയായി അടയാളപ്പെടുത്തും. മറ്റേതൊരു ഗായികയെക്കാളും കേള്‍വിക്കാരെ വിസ്മയിപ്പിക്കുന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു ലതാ മങ്കേഷ്‌കര്‍. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സംഗീത ലോകത്തുണ്ടായ മാറ്റങ്ങള്‍ക്ക് സാക്ഷിയായ ഗായിക കൂടിയാണ് ലതാജി. ലതാ മങ്കേഷ്‌കറുടെ മരണവാര്‍ത്ത അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലതാജിയുടെ പാട്ടുകള്‍ രാജ്യത്തിലെ ജനങ്ങളുടെ വികാരങ്ങളുടെ ആവിഷ്‌കാരമായിരുന്നെന്നും ഭാരതരത്‌ന കൂടിയായ ലതാ മങ്കേഷ്‌കറുടെ വിയോഗം വേദനിപ്പിക്കുന്നതായും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ലതാജിയുടെ മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടമായത് സ്വന്തം ശബ്ദമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദം തുടര്‍ന്നും ആരാധകരുടെ ഹൃദയങ്ങളില്‍ മുഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Discussion about this post