ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമാകുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയുയര്‍ത്തി റെയില്‍വേ മന്ത്രാലയം. പദ്ധതി കേരളത്തിലെ മറ്റു റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകുമെന്നും റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ റെയില്‍വേക്ക് മൂന്നു വരി, നാലു വരി പാതകളുടെ വികസനം നടത്താന്‍ കഴിയില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പദ്ധതിക്കായി റെയില്‍വേയുടെ 185 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നതിലും റെയില്‍ മന്ത്രാലയത്തിന് ആശങ്കയുണ്ട്.കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കും പദ്ധതിയുടെ വിശദാംശങ്ങളും ആരാഞ്ഞു കൊണ്ട് രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംയുക്ത സംരംഭത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം കെആര്‍ഡിസിഎലിന്റെ പങ്കാളിയാണ്. അതുകൊണ്ടുതന്നെ പദ്ധതിക്കായി എടുക്കുന്ന 33,700 കോടി രൂപയുടെ കടബാധ്യത അന്തിമമായി റെയില്‍വേയുടെ മേല്‍ വന്നുവീഴുമോ എന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ട്.
2019 ഡിസംബര്‍ 19ന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കു തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് അറിയിച്ചത്. തത്വത്തില്‍ അംഗീകാരം എന്നു വച്ചാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുക, സാന്പത്തിക ചെലവ് ഉള്‍പ്പെടെ വിശദമായ വിവരങ്ങള്‍ നല്‍കുക എന്നാണ് ഉദ്ദേശിക്കുന്നത്.
റെയില്‍വേ മന്ത്രാലയത്തിനനു കേരളം നല്‍കിയ ഡിപിആറില്‍ സാങ്കേതിക സാധ്യതകളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ല. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയില്‍ പാതകള്‍ക്കു മീതേയുള്ള ക്രോസിംഗ് തുടങ്ങിയ സാങ്കേതിക വിശദാംശങ്ങള്‍ നല്‍കാന്‍ കെആര്‍ഡിസിഎലി നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണറെയില്‍വേയുടെ ഉമസ്ഥതയിലുള്ള വസ്തുവകകളെ എത്രത്തോളം ബാധിക്കുമെന്ന് വിശദമായി പരിശോധിച്ചശേഷം മാത്രമേ കെ-റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ എന്നും റെയില്‍ മന്ത്രി വ്യക്തമാക്കി.
Discussion about this post