ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ബില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്‌സഭയില്‍ അവതരിപ്പിച്ചു. ശിക്ഷിക്കപ്പെടുന്നവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അധികാരം നല്‍കുന്നതാണ് ക്രിമിനല്‍ ചട്ട ഭേദദഗതി ബില്‍.
ഭേദഗതി അനുസരിച്ച് ശിക്ഷിക്കപ്പെടുന്നവരുടെ രക്തസാംപിള്‍, വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോഗ്രാഫുകള്‍, ഐറിസ്, റെറ്റിന സ്‌കാന്‍, ബയോമെട്രിക് രേഖകള്‍, ഒപ്പ്, സ്വഭാവ സവിശേഷതകള്‍, കയ്യക്ഷരം എന്നിവ ഉള്‍പ്പെടെ പോലീസിന് ശേഖരിക്കാം. 1920ല്‍ പ്രാബല്യത്തില്‍ വന്ന ദ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്റ്റിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്നത്.
ഒരു വര്‍ഷത്തില്‍ അധികം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാല്‍ മുദ്രകള്‍ എന്നിവ ശേഖരിക്കാനാണ് നിലവില്‍ പോലീസിന് അധികാരമുള്ളത്. എന്നാല്‍ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ രക്ത സാംപിളുകള്‍, ബയോമെട്രിക് രേഖകള്‍, ശാരീരിക അളവുകള്‍ എന്നിവ പോലീസിന് ശേഖരിക്കുകയും 75 വര്‍ഷം വരെ സൂക്ഷിക്കുകയും ചെയ്യാം. ക്രിമിനല്‍ നടപടി ചട്ട ഭേദഗതി ബില്‍ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുഛേദങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ക്രിമിനല്‍ നിയമനടപടി ചട്ട ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. അനുച്ഛേദം 21 ല്‍ ഭരണഘടന കല്പിച്ചു നല്‍കിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തിലെ അടിസ്ഥാന ഘടകമായ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ബില്ലിലെ വ്യവസ്ഥകള്‍.
സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമായി സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മൗലിക അവകാശത്തെ ഹനിക്കുന്ന നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയാണ് ബില്‍ കൊണ്ടുവരുന്നതെന്നും വിവരസുരക്ഷിതത്വത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം നിയമം നിര്‍മിക്കാമെന്നും കോടതി കുറ്റ വിമുക്തരാക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കില്ലെന്നും കേന്ദ്രം ഉറപ്പു നല്‍കി.
Discussion about this post