തിരുവനന്തപുരം: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.
ദാതാവില്‍നിന്നെടുക്കുന്ന വൃക്ക, വിദഗ്ധ മെഡിക്കല്‍ സംഘമാണു സ്വീകര്‍ത്താവുള്ള ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളജിനു സമീപം ആംബുലന്‍സ് എത്തുന്നതു സംബന്ധിച്ച വിവരം അനുസരിച്ച് വൃക്കയുമായി എത്തുന്ന മെഡിക്കല്‍ സംഘത്തെ ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കുന്നതിനു സൗകര്യങ്ങളൊന്നും ഒരുക്കിയില്ല. എന്നാല്‍, പുറത്തുനിന്നുള്ള മറ്റ് ആംബുലന്‍സ് ജീവനക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ആംബുലന്‍സ് എത്തുന്ന വിവരം അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തും. പുറത്തുനിന്നുള്ളവര്‍ വൃക്കയടങ്ങിയ പെട്ടിയെടുത്തു കൃത്യമായ വഴി അറിയാതെ പത്തുമിനിറ്റിലേറെ വൈകി ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിക്കാനിടയായത് ഇതു മൂലമാണെന്നാണു നിഗമനം.
ഇത്തരം സാഹചര്യങ്ങളില്‍ മറ്റുരോഗികളെയും കൂട്ടിരിപ്പുകാരെയും പോലും പരിസരത്തുനിന്നു മാറ്റിനിര്‍ത്തുന്ന സെക്യൂരിറ്റി ജീവനക്കാരും മറ്റ് ആശുപത്രി അധികൃതരും, വൃക്കയുമായി ആംബുലന്‍സ് എത്തിയപ്പോള്‍ സമീപമുണ്ടായിരുന്നില്ലെന്നത് ഏകോപനത്തിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ ആശുപത്രി ഭരണസംവിധാനത്തിനു വീഴ്ചയുണ്ടായെന്നും പറയപ്പെടുന്നു.
എന്നാല്‍, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതികവീഴ്ച എന്തൊക്കെയുണ്ടായി എന്നതു സംബന്ധിച്ച വിവരം പുറത്തു വന്നിട്ടില്ല. സസ്‌പെന്‍ഷനിലായ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവന്‍ പോറ്റി ഞായറാഴ്ച രാത്രി ഒന്പതിനു ശേഷമാണ് ആശുപത്രിയിലെത്തിയത്. നെഫ്രോളജി വകുപ്പിന്റെ മേധാവി ജേക്കബ് ജോര്‍ജ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. അവധി നല്‍കുകയോ മറ്റൊരാള്‍ക്കു ചുമതല നല്‍കുകയോ ചെയ്യാതെയാണു ഡല്‍ഹിക്കു പോയതെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായാണു വിവരം.
Discussion about this post