ന്യൂഡല്‍ഹി: ആയൂര്‍ മാര്‍ത്തോമ കോളേജില്‍ ഞായറാഴ്ച നീറ്റ് പരീക്ഷയെഴുതിയ നൂറോളം വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം, മെറ്റല്‍ ഡിറ്റക്ടറിലെ ബീപ് ശബ്ദത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച് അഴിച്ചു വയ്പിച്ച പ്രാകൃത നടപടിയില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി റിപ്പോര്‍ട്ട് തേടി. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
എന്നാല്‍ സംഭവത്തില്‍ പരീക്ഷാസമയത്തോ പിന്നീടോ ആരും പരാതി നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എന്‍ടിഎ ഡ്രസ് കോഡില്‍ ഇത്തരം നടപടികള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് അറിയിച്ചു. പ്രതിയെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടിയോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തത് ആരാണെന്നതില്‍ വ്യക്തത വരുത്താനാണ് തിരിച്ചറിയില്‍ പരേഡ് നടത്തുന്നത്.
അതേസമയം, ദേശീയ ബാലാവകാശ കമ്മീഷന്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാനം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കര്‍ശന നടപടി വേണമെന്നും സംഭവം ആവര്‍ത്തിക്കരുതെന്നും കേരളം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post