എറണാകുളം: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെനനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളുകയായിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
1998 എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.
2020 ല്‍ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നല്‍കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം ഏതു വിചാരണയും നേരിടാന്‍ താന്‍ ഒരുക്കമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരനല്ലാത്തിടത്തോളം ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കുന്നതിന് തടസമില്ലെന്നും അഭിപ്രായപ്പെട്ടു. കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കുന്നത് വരെ തനിക്ക് എസ് എൻ ഡി പിയിലും ട്രസ്റ്റിലും മത്സരിക്കാമെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വിചാരണ നേരിടണമെന്നത് മത്സരിക്കുന്നതിന് തടസ്സമല്ലെന്നും കൂട്ടിച്ചേർത്തു. കോടതിയെ ഞാൻ കുറ്റം പറയില്ലെന്നും എസ് എൻ ട്രസ്റ്റിന് ലാഭം ഉണ്ടാക്കിക്കൊടുത്ത വ്യക്തിയാണ് താനെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Discussion about this post