കൊച്ചി: ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ഹൈക്കോടതി. ഇതൊരു സാങ്കല്‍പിക ചിത്രമാണെന്നും ചരിത്ര സിനിമയല്ലെന്നും കോടതി നിരീക്ഷിച്ചു. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നവംബറില്‍ സിനിമയുടെ ടീസര്‍ ഇറങ്ങിയതാണെന്നും ഇപ്പോഴാണ് ആരോപണമുണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഹൈക്കോടതി പരിശോധിക്കുന്നുണ്ട്. ജസ്റ്റിസ് എന്‍. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുസ്‌ളിം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട്, തൃശൂര്‍ സ്വദേശികളായ അഡ്വ. വി.ആര്‍. അനൂപ്, തമന്ന സുല്‍ത്താന, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിജിന്‍ സ്റ്റാന്‍ലി എന്നിവരാണ് കഴിഞ്ഞ ദിവസം ഹര്‍ജികള്‍ നല്‍കിയത്.
കൂടാതെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവര്‍ക്കെതിരെ മതവിശ്വാസത്തെ അവഹേളിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ളിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സി. ശ്യാംസുന്ദറും ഹര്‍ജി നല്‍കിയിരുന്നു.
അതേസമയം, ചിത്രത്തിന്റെ പ്രദര്‍ശനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസവും മടക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് വിഷയത്തില്‍ ഇടപെടാന്‍ കോടതി വസമ്മതിക്കുന്നത്. സിനിമയെ കുറിച്ച് പ്രേക്ഷകര്‍ വിലയിരുത്തട്ടെയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ അദ്ധ്വാനത്തെ അവഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.













