ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള അഖിലേന്ത്യാ പ്രവേശനപരീക്ഷയായ നീറ്റ്-യുജി ഫലം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രഭഞ്ജന്‍ ജെ.യും ആന്ധ്രപ്രദേശില്‍ നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയും 99.99 ശതമാനം മാര്‍ക്ക് നേടിയതായി പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.
neet.nta.nic.in, ntaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭിക്കും.
കേരളത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് കോഴിക്കോട് താമരശേരി സ്വദേശിനിയായ ആര്‍.എസ്. ആര്യയാണ്. താമരശേരി അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന ആര്യ 711 മാര്‍ക്കു നേടിയാണ് കേരളത്തില്‍ ഒന്നാമതും ഇന്ത്യയില്‍ 23-ാമതും എത്തിയത്. സംസ്ഥാന സ് പെഷ്യൽ ബ്രാഞ്ചിൽ എസ്ഐ ആയ കോഴിക്കോട് താമരശേരി തുവക്കുന്നുമ്മൽ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ.
11.45 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 20.39 ലക്ഷം പേര്‍ യോഗ്യതാ മാനദണ്ഡം കടന്നു. യുപിയിലെ 1.39 ലക്ഷം വിദ്യാര്‍ഥികളും മഹാരാഷ്ട്രയില്‍ നിന്നുള്ള 1.31 ലക്ഷം വിദ്യാര്‍ഥകളും രാജസ്ഥാനില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞമാസം ഏഴിന് രാജ്യത്തെ 499 നഗരങ്ങളിലെ 4,097 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.













