ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ ഉന്നതതലയോഗം വിളിച്ചു. കോവിഡിനു പുറമേ ശ്വാസകോശരോഗങ്ങള്‍ കൂടി വര്‍ധിക്കുന്നതിനാലാണ് യോഗം ചേര്‍ന്നത്. ആശങ്കയൊഴിവാക്കി കൂട്ടായി മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിനായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ജനങ്ങളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുകയും വേണം. ഓരോ മൂന്നുമാസം കൂടുമ്പോഴും ആശുപത്രികളില്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനല്‍കുകയാണെന്നും ആരോഗ്യം രാഷ്ട്രിയത്തിനുള്ള മേഖലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി കേരളത്തില്‍ സ്ഥിരീകരിപ്പോള്‍ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകള്‍. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. സംസ്ഥാനത്ത് മുപ്പതിലധികം അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാണ്. ആശുപത്രികളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം വര്‍ധിച്ചിട്ടും രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം പരിശോധന നടത്തുന്നതാണ് അഭികാമ്യമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം. ഇന്നലെ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തിരുമാനം എടുത്തത്. അതേസമയം റാന്‍ഡം പരിശോധന വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം രോഗവ്യാപനം കൂട്ടുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തും അയച്ചതോടെയാണ് കേരളം ഇന്നലെ ഉന്നത തലയോഗം വിളിച്ചത്.













